തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചു. ലീഡ് പതിനായിരം താണ്ടി. വോട്ടെണ്ണല്‍ ആറാം റൗണ്ടില്‍ പിന്നിടുന്നു, ഇനി ആറു റൗണ്ടുകള്‍ ബാക്കി. ആദ്യ മൂന്ന് റൗണ്ടില്‍ പി.ടി.യുടെ ലീഡിനേക്കാള്‍ ഉമ നേടിയത് ഇരട്ടിയിലേറെ വോട്ടാണ്. 2021ല്‍ പി.ടിയുടെ ലീഡ് 9000 എത്തിയത് ഒന്‍പതാം റൗണ്ടില്‍. ബിജെപി മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ 4086 വോട്ട് നേടി, 2021ല്‍ ലഭിച്ചതും സമാനവോട്ട് തന്നെയാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടരുകയാണ്.
ഭരണത്തിന് എതിരായ വിലയിരുത്തലെന്ന് ലീഗ് പ്രതികരിച്ചു. എല്‍ഡിഎഫിന്റെ വിഭാഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എണ്ണിക്കഴിഞ്ഞതിനുശേഷം വിശദമായ പ്രതികരണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. ആദ്യ റൗണ്ടില്‍ യുഡിഎഫ് ലീഡ് 2518, പി.ടി.തോമസിന്റെ ആദ്യ റൗണ്ട് ലീഡ് 1258 ആയിരുന്നു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി.ടിയുടെ ലീഡ് 2438ഉം ആയിരുന്നു.