Untitled design - 1

ഇത്തവണ തെക്കുപടിഞ്ഞാറന്‍കാലവര്‍ഷം കുറയുമോ? വേനല്‍  അതികഠിനമാകാനിടയുണ്ടോ? ജല ക്ഷാമവും കൃഷിനാശവുമാണോ രാജ്യത്തെ കാത്തിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുള്ളത് വേള്‍ഡ് മീറ്റിയറോളജി ഒാര്‍ഗനൈസേഷന്‍റെ  ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടാണ്. ഇത്തവണ എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ് WMOപറയുന്നത്. എല്‍ നിനോ വന്നാല്‍ മഴകുറയാനും ഇടയുണ്ട്. 

 

എന്താണ് എല്‍നിനോ?

 

പസഫിക്ക് സമുദ്രത്തിന്‍റെ ഭൂമധ്യരേഖയോട് ചേര്‍ന്ന  മധ്യകിഴക്കന്‍ പ്രദേശത്ത് സമുദ്രം കൂടുതല്‍ ചൂടുപിടിക്കുന്നതിനെയാണ് എല്‍ നിനോ എന്ന് വിളിക്കുന്നത്. ഈ ചൂട് ജലപ്രവാഹം മണ്‍സൂണ്‍ കാറ്റുകളുടെ മുന്നോട്ടുള്ള ഗതിയെ  പ്രതികൂലമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. ഇത്തവണ ജൂണ്‍ മാസത്തോടെ സാമാന്യം നല്ല രീതിയില്‍ എല്‍നിനോ രൂപപ്പെടാനിടയുണ്ടെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഇത്രനേരത്തെ ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്ന വാദിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. ജൂണോടെയെ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് ഇന്ത്യന്‍കാലാവസ്ഥാ വകുപ്പിന്‍റെ പൊതു നിലപാട്. 

 

Also Read: സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട്; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്


ചൂട് കൂടും, വേനല്‍പൊള്ളും

 

ഏതായാലും ഇത്തവണ വേനല്‍കടുക്കുമെന്നാണ് സൂചന. ഇപ്പോള്‍തന്നെ രാജ്യത്തിന്‍റെ പലഭാഗത്തും  താപനില ഉയര്‍ന്നിട്ടുണ്ട്. ഉഷ്ണതരംഗ സാധ്യതയും നിലനില്‍ക്കുകയാണ്. കശ്മീരിലും ഹിമാചലിലും സാധാരണയെക്കാള്‍ 7 ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഗുജറാത്ത് മുതല്‍ ബിഹാര്‍വരെയുള്ള പ്രദേശങ്ങളില്‍ 5 ഡിഗ്രിവരെയും തെക്കേഇന്ത്യയില്‍  മൂന്നു ഡിഗ്രിവരെയും ചൂട് കൂടാം. വേനല്‍ കടുക്കുന്നതിനൊപ്പം മഴകുറയുക കൂടിചെയ്താല്‍ പ്രതിസന്ധി വരാം. കൃഷി, ജലവിതരണം , വൈദ്യുതി ഉത്പാദനം എന്നീ മേഖലകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. 

 

എന്നാല്‍ വേനല്‍മഴ ഈ മാസം മുതല്‍ തന്നെ കിട്ടിതുടങ്ങുമെന്നും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള നാലുമാസങ്ങളിലായി  സാധാരണ തോതില്‍ മണ്‍സൂണ്‍മഴ ലഭിക്കുമെന്ന വാദവും ശക്തമാണ്. ഏതായാലും എല്‍നിനോ മുന്നില്‍കണ്ട് തയാറെടുപ്പുകള്‍ ആവശ്യമാണെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. 

ENGLISH SUMMARY:

El Nino is a weather phenomenon that could potentially reduce monsoon rainfall in India and intensify summer heat. This report from the World Meteorology Organization suggests that the El Nino effect might lead to water scarcity and crop damage, impacting various sectors.