വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട വടക്കനാട് പച്ചാടി വനഭാഗത്താണ് രാവിലെ വെള്ളമാനെ കണ്ടത്. മൂടൽമഞ്ഞു നിറഞ്ഞ കാലവസ്ഥയിൽ മനോഹരമായ ഒരു കാഴ്ച. ധാരാളം വനമേഖലയും അത്രതന്നെ വയനാട്ടിൽ ആൽബിനോ ഫോൺ എന്ന അപൂർവ വിഭാഗത്തിൽ പെട്ട മാൻകുഞ്ഞിനെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. വടക്കനാട് പാതയിലൂടെ സഞ്ചരിച്ച പ്രദേശവാസി പകർത്തിയ ദൃശ്യം പരിശോധിച്ച വനംവകുപ്പ് അവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നിരീക്ഷണവും തുടങ്ങി.
ബന്ദിപ്പൂർ, മുതുമല വനങ്ങളോട് ചേർന്ന വയനാട് വന്യജീവി സങ്കേതത്തിൽ പതിനായിരക്കണക്കിനു മാനുകളുണ്ടെങ്കിലും ആദ്യമായാണ് വെള്ള മാൻകുഞ്ഞിന്റെ സാന്നിധ്യം. ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആളുകളുടെ കൗതുകവും ഇരട്ടിയാണ്.
എന്താണ് വെള്ളമാൻ..?
കാലമാനുകൾ തന്നെയാണ് വെള്ളമാനുകൾ. ശരീരത്തിന് നിറം നൽകുന്ന മെലാനിനിന്റെ വ്യതിയാനമാണ് നിറം മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തിൽ തന്നെ എണ്ണത്തിൽ വളരെ ചുരുക്കം. പുള്ളിപ്പുലിയിൽ നിന്ന് കരിമ്പുലികൾ ഉണ്ടാകുന്നതും ഇതേ അവസ്ഥയിലാണ്. ഒരുതരം ജനിതക രോഗാവസ്ഥ.
അതിജീവിക്കാൻ പ്രയാസം.!
നിറം വെള്ളയായത് വനത്തിനുള്ളിൽ വലിയ അപായ സൂചനയാണ്. ശത്രു മൃഗങ്ങളുടെ കണ്ണിൽ പെടാൻ വെള്ളനിറം കാരണമാകും. കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ എണ്ണം കൂടുതലുള്ള വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കുറിച്യാട് കാട്ടിൽ പ്രത്യേകിച്ചും. കാട്ടുനായ്ക്കളും പുലിയുമെല്ലാം വളഞ്ഞിട്ടു പിടിക്കാനാണ് വലിയ സാധ്യത. ശത്രുക്കളുടെ ദൃഷ്ടി വേഗത്തിൽ പതിയാൻ സാധ്യതയുള്ളതിനാൽ മാൻകൂട്ടങ്ങൾ വെള്ളകുഞ്ഞനെ അടുപ്പിക്കുകയും ഇല്ല. വന്യജീവിയായതുകൊണ്ടും കുഞ്ഞായതു കൊണ്ടും വനം വകുപ്പിന് കാടിറക്കി സംരക്ഷിക്കാനുമാവില്ല. അതിജീവിക്കാൻ സാധ്യത കുറവാണെങ്കിലും എല്ലാത്തരം വന്യജീവികളെ കൊണ്ടും സമ്പന്നമായ വയനാട്ടിൽ വെള്ളമാൻ കുഞ്ഞിന്റെ സാന്നിധ്യം തന്നെ ഒരു കൗതുകമാണ്.