ലാഹോറില്‍ നിന്നുള്ള ദൃശ്യം.
രാജ്യാന്തര എണ്ണ വില കുതിച്ചുയരുന്നതോടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 'സ്മാർട്ട് ലോക്ക്ഡൗൺ' നടപ്പാക്കാന്‍ പാക്കിസ്ഥാന്‍. സർക്കാർ, സ്വകാര്യ മേഖലകളിൽ പെട്രോളിയം ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി സമയം, റൊട്ടേഷൻ അടിസ്ഥാനത്തിലുള്ള ഹാജർ, കടകളും വാണിജ്യ സ്ഥാപനങ്ങളും നേരത്തെ അടയ്ക്കൽ തുടങ്ങിയ ഓപ്ഷനുകളാണ് പരിഗണനയിലുള്ളത്.
Also Read: പാക്കിസ്ഥാന്‍ 'തേച്ചു'; ഹൂതികളെ തളയ്ക്കാന്‍ ഇസ്രയേലിന്‍റെ സഹായം തേടി സൗദി
ഹോർമുസ്, ബാബ് എൽ-മൻദബ് കടലിടുക്കുകൾ കേന്ദ്രീകരിച്ചുള്ള സംഘർഷങ്ങൾ ശക്തമായതിനെ തുടർന്ന് എണ്ണ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോള്‍ വില ലീറ്ററിന് 4.10 രൂപയും ഹൈ സ്പീഡ് പെട്രോളിന് 6.41 രൂപയും കൂടി. ലീറ്ററിന് 384.34 രൂപയിലെത്തി പാക്കിസ്ഥാനിലെ പെട്രോള്‍ വില. ഹൈ സ്പീഡ് പെട്രോളിന് ലീറ്ററിന് 415.83 രൂപയും നല്‍കണം. .
ഓഫീസുകൾ ആഴ്ചയിൽ നാല് ദിവസം പ്രവർത്തിക്കാം. ദൂരെയുള്ള ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുകയോ റൊട്ടേഷൻ ഷെഡ്യൂളുകൾ തിരഞ്ഞെടുക്കുകയോ വേണം. ഇന്ധനവും വൈദ്യുതിയും ഉപഭോഗം കുറയ്ക്കുന്നതിനായി വിപണികൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നേരത്തെ അടയ്ക്കാനുമാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന ഓപ്ഷനുകള്‍. അത്യാവശ്യമല്ലാത്ത വാഹനങ്ങളുടെ ഉപയോഗവും ഔദ്യോഗിക യാത്രകളും കുറയ്ക്കുന്നത് സർക്കാർ വകുപ്പുകളിലെ ഇന്ധന വിഹിതം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.
Also Read: നതാലി ഹാര്‍പും ട്രംപും പ്രണയത്തിലോ; ഗോള്‍ഫ് കോഴ്സിലെ ചുംബന ചിത്രത്തിന്‍റെ വാസ്തവമെന്ത്?
അതേസമയം, ലോക്ക്ഡൗണ്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പാക്ക് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചെലവുചുരുക്കൽ നടപടികൾ തിരികെ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ മന്ത്രി അട്ട തരാർ സൂചിപ്പിച്ചെങ്കിലും, സ്മാർട്ട് ലോക്ക്ഡൗണിനെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രി മുസാദിക് മാലിക് പറഞ്ഞു.
ഇന്ധന വില കൂടുന്നതിനിടെ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സബ്സിഡി നിരക്കില്‍ ബൈക്ക്, കാര്‍ ഉടമകള്‍ക്ക് പാക്ക് സര്‍ക്കാര്‍ ഇന്ധനം നല്‍കുന്നുണ്ട്. ഇരുചക്രവാഹനമുള്ളവര്‍ക്ക് ആഴ്ചയിൽ അഞ്ച് ലിറ്റർ സബ്‌സിഡി നിരക്കിൽ പെട്രോൾ ലഭിക്കും, അതേസമയം കാർ ഉടമകൾക്ക് ഓരോ 10 ദിവസത്തിലും 10 ലിറ്റർ സബ്‌സിഡി ഇന്ധനം ലഭിക്കും.