യമനിലെ അൽ ജൗഫ് ഗവർണറേറ്റിൽ സൗദി പിന്തുണയുള്ള സേനയ്‌ക്കെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, പിടിച്ചെടുത്ത വാഹനത്തിന് സമീപം നില്‍ക്കുന്ന ഹൂതികള്‍. (AI Enhanced Image)
മക്ക സംയുക്ത പ്രതിരോധ കരാര്‍ പ്രകാരമുള്ള സഹകരണം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹൂതി ഭീഷണി നേരിടാന്‍ ഇസ്രയേല്‍ സഹായം തേടി സൗദി അറേബ്യ. രഹസ്യാന്വേഷണ സഹായമാണ് ഇസ്രയേല്‍ സൗദിക്ക് ലഭ്യമാക്കുന്നത്. യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വഴി നടത്തിയ ചര്‍ച്ചകളിലൂടെയാണ് ഇസ്രയേല്‍ സൗദിയുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കിടുന്നത്.
Also Read: മക്കയില്‍ അപായസൈറണ്‍ മുഴങ്ങി; ഹൂതികളുടെ ആക്രമണം, ജാഗ്രതയില്‍ സൗദി
സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് സൗദി ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗദി-ഇസ്രയേല്‍ ചര്‍ച്ചകള്‍ക്ക് സെന്‍ട്രല്‍ കമാന്‍ഡ് സൗകര്യമൊരുക്കിയത്. ഹൂതികളുടെ സൈനിക വിന്യാസം സംബന്ധിച്ചും ഭാവിയില്‍ സാധ്യമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ഇസ്രയേലില്‍ നിന്ന് തേടുന്നതെന്ന് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച മുതല്‍ ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്. സൗദിയുടെ എണ്ണ പൈപ്പ് ലൈനുകളും പമ്പിങ് സൗകര്യങ്ങളുമാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്. യമന്‍-സൗദി അതിര്‍ത്തിക്ക് സമീപം സാധാരണക്കാരെ ലക്ഷ്യമിട്ടും ഹൂതികള്‍ ആക്രമണം നടത്തുന്നുണ്ട്. ബാബ് എല്‍-മന്‍ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ബാധിക്കുന്ന രീതിയില്‍ ചെങ്കടലിലും ഹൂതികള്‍ ആക്രമണം നടത്തുന്നുണ്ട്. മേഖലയിലെ ഹൂതി ഭീഷണി നേരിടാന്‍ സൗദി അറേബ്യ ബ്രിട്ടന്റെ സഹായവും തേടിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഹൂതി ആക്രമണം; പാക്കിസ്ഥാനുമായും തുർക്കിയുമായും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി
സൗദിയുടെ പ്രധാന സഖ്യകക്ഷിയായ പാക്കിസ്ഥാന്റെ നിലപാട് മാറ്റമാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സൈനിക പ്രതികരണം ഉണ്ടാകില്ലെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സൗദി ഇസ്രയേല്‍ സഹായം തേടുന്നത്. തുടക്കത്തില്‍ മക്ക സംയുക്ത സൈനിക കരാറിനെ 'ഇസ്‌ലാമിക് നാറ്റോ' എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നിലപാട് മാറ്റി. അതൊരു പ്രതിരോധ കരാര്‍ മാത്രമാണെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. മറ്റൊരു രാജ്യത്തിന് മേല്‍ ഒറ്റയ്ക്ക് ആക്രമണം നടത്താന്‍ ഈ കരാര്‍ അംഗങ്ങളെ അനുവദിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു. ഏതെങ്കിലും അംഗരാജ്യം ആക്രമണത്തിന് ഇരയായാല്‍ ഒരുമിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.