മരിച്ചെന്ന് കരുതി ശീതികരിച്ച ശവപ്പെട്ടിയിലിട്ട 70കാരിക്ക് ദാരുണാന്ത്യം. ചൈനയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഹൃദയവും ശ്വാസവും നിലച്ചതിനാല്‍ കുടുംബം ഇവര്‍ മരിച്ചെന്നുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരുദിവസത്തിന് ശേഷം ശവപ്പെട്ടിയില്‍ നിന്ന് ശബ്ദം ഞെരക്കം കേട്ട ഇവരുടെ മകന്‍റെ ഭാര്യ പെട്ടി തുറന്നപ്പോഴാണ് കണ്ണ് തുറന്ന് വിറച്ച് കിടക്കുന്ന വയോധികയെ കണ്ടത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കാന്‍സര്‍ ബാധിതയായ വയോധികയ്ക്ക് തലച്ചോറില്‍ രക്തം കട്ടിപിടിച്ച അവസ്ഥയുമുണ്ടായിരുന്നു. ആശുപത്രിയില്‍ ഏറെ നാള്‍ ചികില്‍സയിലായിരുന്ന ഇവരെ തുടര്‍ചികില്‍സകള്‍ നല്‍കിയിട്ട് കാര്യമില്ല എന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍  ഡോക്ടറെത്തി ഇവരെ ചികില്‍സിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 9ന് ഇവരുടെ ശ്വാസവും ഹൃദയമിടിപ്പും നിലച്ചു. 

മരണം അടുത്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതിനാല്‍ കുടുംബം ഇവര്‍ മരിച്ചെന്ന് ഉറപ്പിച്ചു. ദൂരെയുള്ള ബന്ധക്കള്‍ എത്തിയതിന് ശേഷം സംസ്കാരം നടത്താമെന്ന് കുടുംബം തീരുമാനിച്ചു. തുടര്‍ന്ന് കുടുംബം വയോധികയുടെ ചലനമറ്റ ശരീരം മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. 

24 മണിക്കൂറുകള്‍ക്ക് ശേഷം ശവപ്പെട്ടിയില്‍ നിന്നും ഞെരക്കം കേള്‍ക്കുകയും അത് തുറന്ന് നോക്കുകയും ചെയ്തപ്പോഴാണ് തണുത്ത് വിറച്ച് കണ്ണും തുറന്ന് കിടക്കുന്ന വയോധികയെ കണ്ടത്. ഇവരെ ഉടന്‍ തന്നെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് മുന്‍പായുള്ള ചലനം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു വയോധിക എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ക്ക് വരെ മരണമെന്ന് തെറ്റുപറ്റുന്ന അവസ്ഥയാണിത്. 

എന്നാല്‍ വയോധികയുടെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ENGLISH SUMMARY:

Shocking news from China details the tragic end of a 70-year-old woman mistakenly placed in a refrigerated coffin after being presumed dead. Despite her initial revival from the coffin, she succumbed to her condition two days later.