യുദ്ധത്തിലാണ് യുക്രെയ്ൻ. എന്നാല്‍ റഷ്യയേപ്പോലൊരു ലോകശക്തിയെ നേരിടാനുള്ള സാമ്പത്തിക നിലയല്ല യുക്രെയ്നുള്ളത്. ആധുനിക ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുക്രെയ്ൻ റഷ്യയുടെ ടാങ്കുകളെയും മറ്റും നേരിടുന്നത്. ചിലവ് കുറഞ്ഞ യുദ്ധരീതിയാണിത് കൂടാതെ തങ്ങളുടെ ശക്തിയായ ഡ്രോണുകളെ കൂടുതല്‍ പരിപോഷിപ്പിക്കാനായി പുത്തന്‍ വഴികളും തേടുകയാണ് യുക്രെയ്ൻ.. ഇതില്‍ ഏറ്റവും പുതുതായി റിപ്പോര്‍ട്ടുകളില്‍ നിറയുന്നതാണ് പോണ്‍ ബിസിനസുകളില്‍ നിന്ന് നികുതി ഈടാക്കാന്‍ പോകുന്നു എന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് യുക്രെയ്‌ന്റെ പുതിയ തന്ത്രം റിപ്പോര്‍ട്ട് ചെയ്തത്.
നിയമവിരുദ്ധമായതിനാല്‍ യുക്രെയ്നില്‍ പോണ്‍ ഇന്‍ഡസ്ട്രി ഒരു അധോലോക ബിസിനസാണ്. എന്നാല്‍ ഇത് നിയമവിധേയമാക്കി നികുതി ഈടാക്കിയാല്‍ 30,000 ഡ്രോണുകള്‍ വരെ ഉല്‍പാദിപ്പിക്കാനുള്ള തുക കണ്ടെത്താമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. 25 മില്യണ്‍ ഡോളര്‍ (236 കോടി രൂപ) ഇതില്‍നിന്നും വാര്‍ഷിക വരുമാനമുണ്ടാക്കാമെന്നും വിലയിരുത്തുന്നു.
വര്‍ഷത്തില്‍ 120 ബില്യണ്‍ (11 ലക്ഷം കോടിയിലധികം) ആണ് യുക്രെയ്ന്‍റെ വാര്‍ഷിക പ്രതിരോധ ചെലവ്. ഇതിനെ പൂര്‍ണമായി താങ്ങാനാകില്ലെങ്കിലും പുതിയ നികുതി ചെറിയ രീതിയിലെങ്കിലും ഉപകാരപ്പെടുമെന്നാണ് നിഗമനം.