മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഇനി സാങ്കേതികവിദ്യയുടെ പുതിയ ചുവടുവയ്പ്പ്. കുന്നും താഴ്വരയും താണ്ടി തേയിലക്കൊളുന്ത് ഫാക്ടറിയിലെത്തിക്കാൻ ക്വാഡ്കോപ്റ്റർ ഡ്രോൺ ഏർപ്പെടുത്താൻ ശ്രമം തുടങ്ങി. ഹാരിസൺസ് മലയാളം ലിമിറ്റഡ് തുടങ്ങിയ പരീക്ഷണം വിജയിച്ചാൽ തേയില വ്യവസായത്തിൽ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.
മൂന്നാറിനടുത്തുള്ള ദേവികുളത്തെ ലോക്‌ഹർട്ട് എസ്റ്റേറ്റിലാണ് ക്വാഡ്കോപ്റ്റർ ഡ്രോൺ പരീക്ഷിച്ചത്. തോട്ടത്തിൽ നിന്ന് ശേഖരിക്കുന്ന പച്ച തേയിലക്കൊളുന്ത് വെയ്‌മെന്റ് സെന്ററുകളിലേക്കും ഫാക്ടറിയിലേക്കും ഏറ്റവും വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. കുത്തനെയുള്ള മലഞ്ചെരിവുകളും ദുഷ്കരമായ ഭൂപ്രകൃതിയും ഗതാഗതത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, ഡ്രോൺ സാങ്കേതികവിദ്യ വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. ഹാരിസൺസ് മലയാളം ലിമിറ്റഡും ട്രോപോവർക്സ് കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിലെ പരീക്ഷണം വിജയകരമായാൽ കൂടുതൽ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണുകൾ എത്തിക്കാനാണ് തീരുമാനം. പരീക്ഷണത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ ഫലങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാകും പദ്ധതി കൂടുതൽ എസ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കുക. പരമ്പരാഗത തേയില വ്യവസായത്തിലേക്ക് അത്യാധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവ് തൊഴിലാളികൾക്കും പ്രതീക്ഷയാവുകയാണ്.