Image Credit : Facebook
മയക്കുമരുന്ന് കേസിൽ പ്രശസ്ത ടിവി അവതാരക സാറ ഖലീഫ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യൻ കോടതി. മയക്കുമരുന്ന് ഉൽപ്പാദനവും കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. മയക്കുമരുന്നുകൾ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍ എന്ന് കോടതി കണ്ടെത്തി. കൂടാതെ സാറ ഖലീഫ അടക്കമുളള പ്രതികള്‍ അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്‌തിലെ കെയ്‌റോ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
'മിഷൻ ഇംപോസിബിൾ' എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയുടെ അവതാരകയാണ് 39കാരിയായ സാറ ഖലീഫ. കുറ്റകൃത്യങ്ങൾ, സുരക്ഷ എന്നിവയെ ആസ്പദമാക്കിയുള്ള പരിപാടിയാണ് മിഷൻ ഇംപോസിബിൾ. മയക്കുമരുന്ന് നിര്‍മാണ ശൃംഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും വിദേശത്തുള്ള സംഘത്തലവൻമാരെ കണ്ട് ഏകോപനം നടത്തിയതും സാറയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം സാറ നിഷേധിച്ചു.
അന്വേഷണത്തില്‍ 750 കിലോഗ്രാമിലധികം മയക്കുമരുന്നുകളും അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും ലബോറട്ടറികള്‍ പ്രവര്‍ത്തിച്ച ഫ്ലാറ്റും പൊലീസ് കണ്ടെത്തി. ഈജിപ്തിലെ നിയമമനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഗ്രാന്റ് മുഫ്തിയുടെ നിർദ്ദേശം തേടണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതി അന്തിമ ശിക്ഷാവിധി പ്രഖ്യാപിച്ചത്. അതേസമയം പ്രതികൾക്ക് വിധി ചോദ്യം ചെയ്ത് മേൽക്കോടതിയിൽ അപ്പീൽ നല്‍കാം.