നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി സംഘം സുരക്ഷിതര്‍. കൊച്ചിയില്‍നിന്ന് പോയ 36 അംഗസംഘം നിലവില്‍ പൊഖാറ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇന്നലെ ദുരന്തമുഖത്തുനിന്ന് വനപാതയിലുടെ അടുത്തുള്ള സുരക്ഷിത ഗ്രാമത്തിലെത്തി വിശ്രമിക്കുകയാണ്. രാവിലെ വീണ്ടും യാത്ര തുടരും. വൈകിട്ടോടെ പൊഖാറയിലെത്തുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് വിമാനമാര്‍ഗം നാട്ടിലേക്ക് തിരക്കും. ഈ മാസം 23ന് നെടുമ്പാശേരിയില്‍നിന്നാണ് മലയാളി സംഘം പുറപ്പെട്ടത്. കോട്ടയത്തെ ലെന്‍സ്ഫെഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമായി 15പേരും സംഘത്തിലുണ്ട്. Also Read: മിന്നൽ പ്രളയത്തിൽ നേപ്പാളില്‍ മരണം 160 പിന്നിട്ടു ; 134 ഇന്ത്യക്കാരടക്കം 750ലധികം പേരെ കാണാതായി
മിന്നല്‍ പ്രളയത്തില്‍ 40 കിലോ മീറ്ററോളം റോഡ് ഒലിച്ചു പോയെന്നും 19 പാലങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജലവൈദ്യുത പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രദേശത്തെ സുരക്ഷാ സൈനികരും ജീവനക്കാരും അപകടത്തില്‍പ്പെട്ടുവെന്നാണ് സംശയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും രാജ്യം നടുക്കത്തിലാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പറഞ്ഞു. തീര്‍ത്തും അവിചാരിതവും കനത്ത ആഘാതവുമാണ് ദുരന്തമെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. Read More: കെട്ടിടത്തെ ഒന്നാകെ വിഴുങ്ങി പ്രളയജലവും ചെളിയും; നിസഹായരായി മനുഷ്യര്‍; വാഹനങ്ങള്‍ ഒഴുകിപ്പോയി
നേപ്പാളിലേക്ക് വന്‍ രക്ഷാദൗത്യത്തിന് ഇറങ്ങാന്‍ ഇന്ത്യ സജ്ജമായി. കര, വ്യോമസേനകളും എന്‍ഡിആര്‍എഫും ദൗത്യത്തിൽ പങ്കാളികളാകും. രക്ഷാപ്രവര്‍ത്തനത്തിന് MI 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യ തയാറാക്കി നിര്‍ത്തി. കൂറ്റന്‍ സൈനിക ചരക്കുവിമാനങ്ങളായ C -17 ഗ്ലോബ്മാസ്റ്ററും ചെറിയ റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും സാധിക്കുന്ന C -130 ജെ ഹെര്‍ക്കുലീസ് വിമാനവും ഇന്ന് നേപ്പാളിലേക്ക് സര്‍വീസ് നടത്തും. നിലവില്‍ ഒരു C -130 വിമാനത്തില്‍ 10 ടണ്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്.