Treasury Secretary Scott Bessent speaks to members of the media outside the White House in Washington, Thursday, Aug. 20, 2026. (AP Photo/Jacquelyn Martin)
ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക നടപടികൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.. Also Read: എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക; ഇനി ഓരോ ഇടപാടിനും 15 രൂപ; മാറ്റം എടിഎം ഇടപാടില്‍
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം ഇറാനുമേൽ സാമ്പത്തിക സമ്മർദം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് സൂചന. പുതിയ നടപടികളുടെ വിശദാംശങ്ങളാണ് തിങ്കളാഴ്ച പുറത്തുവിടുകയെന്ന് ബെസെന്റ് യുഎസ് വാർത്താ ചാനലായ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇറാനുമായി വ്യാപകമായ വ്യാപാരബന്ധമുള്ള ചൈനയെ പുതിയ നടപടികളുടെ പരിധിയിൽ ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് ബെസെന്റ് നേരിട്ട് മറുപടി നൽകിയില്ല. എന്നാൽ, ഇറാനുമായുള്ള ചൈനയുടെ വ്യാപാരബന്ധവും ഹോർമുസ് കടലിടുക്കിന്റെ പുനർതുറക്കലുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടും അദ്ദേഹം പരാമർശിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ച് ചൈനയും ഈ പദ്ധതിയുടെ ഭാഗമാകണമെന്ന് ബെസെന്റ് ആവശ്യപ്പെട്ടു. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതകളിലൊന്നായ ഹോർമുസിലെ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നത് വിപണിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
അമേരിക്കയുടെ പുതിയ നടപടികളുടെ സൂചനകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ഇറാനെതിരായ ഉപരോധം കൂടുതൽ വ്യാപകമാകുകയും അതിൽ ഇറാനുമായി വ്യാപാരം നടത്തുന്ന മൂന്നാം രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്താൽ ആഗോള വ്യാപാരത്തിലും ഊർജവിപണിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നാണ് വിപണി വിലയിരുത്തൽ. തിങ്കളാഴ്ച യുഎസ് പ്രഖ്യാപിക്കുന്ന നടപടികളിൽ ആരെയൊക്കെ ലക്ഷ്യമിടും, ചൈനയുമായുള്ള ഇറാന്റെ വ്യാപാരബന്ധങ്ങളെ എത്രത്തോളം ബാധിക്കും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അത് എങ്ങനെ സ്വാധീനം ചെലുത്തും തുടങ്ങിയ കാര്യങ്ങളാണ് ഇനി നിർണായകം.