File Image Credit: AFP

  • രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ ആദ്യഘട്ടം 2027 ഓഗസ്റ്റില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 508 കിലോമീറ്റര്‍ ദൂരം 2 മണിക്കൂറില്‍ താണ്ടാമെന്നാണ് കണക്കുകൂട്ടല്‍

ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ട് വൈകുന്നതില്‍ ഇന്ത്യയെ  പഴിച്ചുള്ള ജപ്പാന്‍ മുന്‍മന്ത്രിയുടെ വാക്കുകള്‍ തള്ളി വിദേശകാര്യമന്ത്രാലയം. മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിലാണ് ജപ്പാനിലെ മുന്‍ മന്ത്രി ഹിഡേക്കി മകിഹാര ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചത്. തികഞ്ഞ അലംഭാവവും സ്വാര്‍ഥ താല്‍പര്യവുമാണ് ഇന്ത്യ കാണിച്ചതെന്നും യഥാര്‍ഥത്തിലുണ്ടായിരുന്ന ഷിന്‍കന്‍സെന്‍ മാതൃകയെ തകിടം മറിക്കുക വരെ ചെയ്തുവെന്നും അദ്ദേഹം ജാപ്പനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇന്ത്യയുടെ അഭിമാന പദ്ധതിയായി മാറേണ്ടിയിരുന്ന പ്രൊജക്ടാണ്, അത് വൈകാന്‍ കാരണവും ഇന്ത്യ തന്നെയാണെന്നും അദ്ദേഹം പിന്നീട് സമൂഹമാധ്യമമായ എക്സിലും കുറിച്ചു. വിഷയം കൈകാര്യം ചെയ്ത മന്ത്രിയുടെ പെരുമാറ്റവും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നും മകിഹാര തുറന്നടിച്ചു. 

അതേസമയം, മകിഹാര പറയുന്നത് ശരിയല്ലെന്നും പ്രൊജക്ട് നന്നായി മുന്നോട്ട് പോകുന്നുവെന്നും വിദേശകാര്യ മന്ത്രാലയം  വ്യക്തമാക്കി. 2027 ഓഗസ്റ്റ് 15 ഓടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി യാത്ര ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ജപ്പാന്‍റെ ഷിന്‍കാന്‍സെന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ട് ജപ്പാന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് ചെയ്യു്നനത്. ജപ്പാന്‍ സര്‍ക്കാരിന്‍റെ രാജ്യാന്തര സഹകരണ ഏജന്‍സി ഭാഗികമായി സാമ്പത്തിക സഹായവും പ്രൊജക്ടിന് നല്‍കുന്നുണ്ട്. 

ജപ്പാന്‍റെ തനത് ഷിന്‍കാന്‍സെന്‍ മോഡലിലല്ല ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കുന്നതെന്ന്  ജപ്പാനിലെ റെയില്‍വേ എന്‍ജിനീയറും ഡല്‍ഹി മെട്രോ കണ്‍സള്‍ട്ടന്റുമായ ഇസാവോ സുചിമുറ ജാപ്പനീസ് മാധ്യമത്തിലൂെട വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു മകിഹാരയുടെ പ്രതികരണം. 2023 ല്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നായിരുന്നു പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നതെന്നും പക്ഷേ അത് അസംഭവ്യമാണെന്ന് ഇന്ത്യയിലെ ഉന്നതര്‍ക്ക് അന്നേ അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

'ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള അലംഭാവം കൊണ്ടാണ് ഞാന്‍ കൂടി ഉള്‍പ്പെട്ട ഷിന്‍കാന്‍സെന്‍ പ്രൊജക്ട് ഇത്ര വൈകിയത്. പറഞ്ഞ വാക്ക് പാലിക്കാന്‍ ഇന്ത്യ തയാറായില്ലെന്ന് മാത്രമല്ല, വാക്കു  പറഞ്ഞത് അടിക്കടി മാറ്റുകയും ചെയ്തു. തുടക്കം മുതല്‍ ഒടുക്കം വരെ അവരുടെ മാത്രം താല്‍പര്യമാണ് അവര്‍ കണക്കിലെടുത്തത്. മന്ത്രിയുടെ പെരുമാറ്റം അസഹനീയമായിരുന്നു. മന്ത്രി തന്നെ ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ ബാക്കിയുള്ള കാര്യം ഊഹിക്കാമല്ലോ. ഈ പ്രൊജക്ട് ഇങ്ങനെ നീണ്ടതിന്‍റെ കാരണം ഇന്ത്യയുടെ കുഴപ്പമാണെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാന്‍ കഴിയും'- എന്നാണ് മകിഹാരയുടെ എക്സ് പോസ്റ്റിന്‍റെ ഇംഗ്ലിഷ് പരിഭാഷയില്‍ പറയുന്നത്. 

വിവാദം ഉയര്‍ന്നതോെട കോണ്‍ഗ്രസ് എംപി പവന്‍ ഖേര കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. എന്നാല്‍ ഇതൊക്കെ വ്യക്തികളുടെ അഭിപ്രായം മാത്രമാണെന്നും അതില്‍ വസ്തുതാപരമായി ഒന്നുമില്ലെന്നുമാണ് വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ പ്രതികരിച്ചത്. 

ENGLISH SUMMARY:

Former Japanese minister Hideki Makihara has sharply criticized India for significant delays and alleged lack of cooperation in the Mumbai–Ahmedabad bullet train project. He claimed that India disregarded the original Shinkansen model and repeatedly changed terms, asserting that the project's stall is entirely due to Indian authorities. The Indian Ministry of External Affairs has officially dismissed these accusations as baseless, affirming that the project is progressing well. India expects to launch the first phase of the bullet train by August 15, 2027, under the ongoing collaboration with Japan.