iran

പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ 107 ദിവസത്തെ യുദ്ധത്തിന് വിരാമമിട്ട് യുഎസും ഇറാനും.  വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ പൂർണരൂപം പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അതേസമയം, പോരാട്ടം അവസാനിച്ചിട്ടില്ലെന്ന പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ യുഎസിന് വേണ്ടി പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും, ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വെർച്വലായി ഒപ്പുവെച്ചു. ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രാൻസിലെ ഏവിയാനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്.

കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി പൂർണമായും തുറന്നുകൊടുക്കുമെന്ന് ട്രംപ് അറിയിച്ചു. യുഎസ് ഉപരോധത്തിൽ ഇളവ് ലഭിച്ചതോടെ ഇറാനിയൻ എണ്ണയുമായി കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സഞ്ചാരം പുനരാരംഭിച്ചിട്ടുണ്ട്.

ഇറാൻ ദേശീയ സുരക്ഷാ സമിതിയിലെ 90 ശതമാനത്തിലധികം അംഗങ്ങൾ കരാറിനെ അംഗീകരിച്ചതായി ഇറാൻ അറിയിച്ചു. ലെബനനിലെ വെടിനിർത്തലും കരാറിന്റെ ഭാഗമാണെന്നാണ് ഇറാന്റെ വിശദീകരണം. അതേസമയം, ഇറാനെതിരായ ഉപരോധ ഇളവുകൾ അവരുടെ ഭാവി നിലപാടുകളും പെരുമാറ്റവും വിലയിരുത്തിയ ശേഷമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

കരാർ ട്രംപിന്റെ തീരുമാനമാണെന്നും ഇസ്രയേലിന് സ്വന്തം സുരക്ഷാ താൽപര്യങ്ങളുണ്ടെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. കരാറിനോടുള്ള ഇസ്രയേലിന്റെ സമീപനം വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരതയ്ക്കും ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വം കുറയ്ക്കുന്നതിനും കരാർ നിർണായകമാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

ENGLISH SUMMARY:

The US and Iran have agreed to end a 107-day war in the West Asian region, with a formal ceremony scheduled for Friday. This significant agreement includes the full opening of the Strait of Hormuz for international shipping and potential relief from US sanctions on Iran.