Image Credit:X/pbs.twimg

ട്യൂഷന്‍ പഠിപ്പിച്ച ആണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഇത് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ 27കാരിയായ അധ്യാപികയ്ക്ക് ജയില്‍ ശിക്ഷ. മിഷിഗണ്‍ സ്വദേശിയായ ജോസ്​ലിന്‍ സാന്‍​റൊമനാണ് കോടതി നാല് മുതല്‍ 15 വര്‍ഷം വരെ ശിക്ഷ വിധിച്ചത്. 

2023 ല്‍ വാട്ടര്‍ഫോര്‍ഡ് ടൗണ്‍ഷിപ്പിലെ ഓക്​സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരിക്കവേയാണ് ജോസ്​ലിന്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തുകയും ഇത് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്ത വിവരം സഹപ്രവര്‍ത്തകയോട് ജോസ്​ലിന്‍ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജോസ്​ലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

താന്‍ ബോധത്തോടെ ചെയ്തതല്ലെന്നും മാനസികമായി പലവിധ ബുദ്ധിമുട്ടുകളുമുണ്ടെന്നുമായിരുന്നു ജോസ്​ലിന്‍ കോടതിയില്‍ വാദിച്ചത്. പിഴവ് തിരുത്തി മുന്നോട്ട് പോകുമെന്നും കൂടുതല്‍ നല്ല വ്യക്തിയാകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പദവിയും അധികാരവും ഉപയോഗിച്ചാണ് ഈ കൃത്യം യുവതി ചെയ്തതെന്നും അധ്യാപകര്‍ക്ക് കളങ്കമാണെന്നും കോടതി വിലയിരുത്തി. സമൂഹത്തിന് തന്നെ നാണക്കേടാണെന്നും ഇത്തരം സംഭവങ്ങള്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏല്‍പ്പിക്കുന്ന മാനസികാഘാതം ചില്ലറയല്ലെന്നും വിധിയില്‍ പറയുന്നു. 

അധ്യാപികയില്‍ നിന്നും മോശം അനുഭവം ഉണ്ടായതിന് ശേഷം തന്‍റെ മകന്‍ കൂടുതല്‍ ഉള്‍വലിഞ്ഞുവെന്നും സുഹൃത്തുക്കളെ പോലും കാണാന്‍ കൂട്ടാക്കുന്നില്ലെന്നും ആളുകളെ കാണുമ്പോള്‍ ഭയന്നൊളിക്കുകയാണെന്നും കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് കഠിനമായ ശിക്ഷ നല്‍കുന്നതെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുപോലെ അധ്യാപകരുടെ സാന്നിധ്യത്തിലും കുട്ടികള്‍ സുരക്ഷിതരായിരിക്കണമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ആ വിശ്വാസം തകര്‍ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Jocelyn Sanroman, a 27-year-old former teacher at Oxhide Prep Academy in Michigan, has been sentenced to 4 to 15 years in prison for sexually abusing a student and filming the act. The case came to light in 2023 after she confessed to a colleague. The court emphasized the breach of trust and the long-term psychological impact on the minor student, rejecting her plea of mental health struggles.