മേയര്‍ പദവിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സൊഹ്റാന്‍ മംദാനി. ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അഞ്ച് സ്ഥലങ്ങളിലായി ആരംഭിക്കാന്‍ ഒരുങ്ങുന്ന പലചരക്ക് കട പദ്ധതിയില്‍ ആദ്യത്തേത് ന്യൂയോര്‍ക്കിലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പദ്ധതിയുടെ പ്രായോഗികതയും പ്രാദേശിക വിപണികളില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തേത് കിഴക്കൻ ഹാർലെമിലെ ലാ മാർക്വെറ്റയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മറ്റ് അഞ്ച് സ്ഥലങ്ങളേതെന്ന് വ്യക്തമായിട്ടില്ല. 2027 അവസാനത്തോടെ ആദ്യത്തെ സ്റ്റോർ തുറക്കുമെന്നും തന്റെ ആദ്യ ടേമിന്റെ അവസാനത്തോടെ അഞ്ച് സ്റ്റോറുകളും പ്രവർത്തനക്ഷമമാകുമെന്നും മംദാനി പറയുന്നു.
കടുത്ത വിലപ്രതിസന്ധിക്കിടെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് മംദാനി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വരുമാനമോ പിന്‍കോഡോ പരിഗണിക്കാതെ എല്ലാ ന്യൂയോര്‍ക്കുകാരനും താങ്ങാവുന്ന വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കും. കോര്‍പറേഷനുകള്‍ ഭക്ഷ്യവിതരണ ശൃംഖല നിയന്ത്രിക്കുമ്പോള്‍ വിലക്കയറ്റത്തിനു കാരണമാകുന്നു, അടിസ്ഥാന ആവശ്യങ്ങള്‍ പോലും ആഢംബരങ്ങളായി മാറുമെന്നും വിപണി പരാജയപ്പെട്ടിടത്ത് സര്‍ക്കാര്‍ ഇടപെട്ടേ മതിയാകുവെന്നും അദ്ദേഹം പറയുന്നു.
സിറ്റി കൗൺസിലിന്റെ അംഗീകാരം ആവശ്യമുള്ള പദ്ധതിക്ക് ഏകദേശം 70 മില്യൺ ഡോളർ ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. 30 മില്യൺ ഡോളർ മാൻഹട്ടനിലെ 115-ാം സ്ട്രീറ്റിലും പാർക്ക് അവന്യൂവിലുമായി 9,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോറിനായി നീക്കിവയ്ക്കും.
ഈ സ്റ്റോറുകളില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ കൃത്യമായ വിലവ്യത്യാസം മനസിലാക്കാനാകുമെന്നും അവശ്യസാധനങ്ങളുടെ കാര്യത്തില്‍ ആ ഉറപ്പ് തരാനാവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഈ പദ്ധതി തങ്ങളുടെ അസോസിയേഷനില്‍ പങ്കാളികളായ സ്റ്റോറുകള്‍ക്കേറ്റ കനത്ത പ്രഹരമാണെന്നായിരുന്നു നാഷണൽ സൂപ്പർമാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അന്റോണിയോ പെന പ്രതികരിച്ചത്. രാവിലെ മുതല്‍ രാത്രിവരെ ക്യൂവില്‍ കാത്തിരുന്നാലേ സാധനങ്ങള്‍ കിട്ടുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ന്യൂയോര്‍ക്ക് ഒരു സോഷ്യലിസ്റ്റ് നഗരമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.