ഹോര്‍മുസിന് സമീപത്തൂടെ സഞ്ചരിക്കുന്ന കപ്പല്‍. ഫയല്‍ ചിത്രം.
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച യു.എസ് നേവി കപ്പലിന് മുന്നറിയിപ്പുമായി ഇറാന്‍. ഹോര്‍മുസ് കടന്നാല്‍ 30 മിനുട്ടിനുള്ളില്‍ യു.എസ് കപ്പല്‍ ആക്രമിക്കുമെന്നായിരുന്നു ഇറാന്‍റെ മുന്നറിയിപ്പ്. പിന്നാലെ യു.എസ് കപ്പല്‍ പിന്മാറിയതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‍ലമാബാദില്‍ യു.എസ്– ഇറാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം.
ശനിയാഴ്ച യുഎസ് നാവികസേനയുടെ നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. യുഎസ് ഡിസ്ട്രോയർ ജലപാതയിലേക്ക് നീങ്ങിയെങ്കിലും 30 മിനിറ്റിനുള്ളിൽ കപ്പലിനെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ കപ്പല്‍ പിന്മാറി. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ യു.എസിന്‍റെ ഭാഗത്തു നിന്നുണ്ടായ ആദ്യ നീക്കമാണിത്. ഇറാൻ സർക്കാറുമായി ചര്‍ച്ച നടത്താതെയാണ് യു.എസിന്‍റെ നീക്കം.
ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എണ്ണ വിതരണം സുഗമമമാക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് ട്രംപ് വാക്കുകള്‍. കടലില്‍ മൈന്‍ സ്ഥാപിക്കുന്ന ഇറാന്‍റെ ബോട്ടുകൾ മുക്കിയതായും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഇസ്‍ലാമാബാദില്‍ ഇറാന്‍ –യു.എസ് സമാധാന ചര്‍ച്ച തുടങ്ങി. പാക് സേനാമേധാവി അസിം മുനീര്‍ ആണ് മധ്യസ്ഥനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കിയേക്കും. എന്നാല്‍ ലബനനിലെ വെടിനിര്‍ത്തലില്‍ പൂര്‍ണധാരണയായില്ല. ചര്‍ച്ചയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇറാന്‍ സംഘം അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍പ് പ്രതിനിധിസംഘങ്ങളെ നയിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫും പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.