ലോകത്തിന്റെ കണ്ണുകള്‍ ഇസ്‌ലാമാബാദിലേക്ക്. ഇറാന്‍ –യു.എസ് സമാധാന ചര്‍ച്ചയ്ക്കു തുടക്കം. പാക് സേനാമേധാവി അസിം മുനീര്‍ ആണ് മധ്യസ്ഥനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കിയേക്കും. എന്നാല്‍ ലബനനിലെ വെടിനിര്‍ത്തലില്‍ പൂര്‍ണധാരണയായില്ല. ചര്‍ച്ചയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഇറാന്‍ സംഘം അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍പ് പ്രതിനിധിസംഘങ്ങളെ നയിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫും പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ ധാരണയ്ക്ക് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ചര്‍ച്ചയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: സംഘര്‍ഷം കഴിഞ്ഞതോടെ ഇറാന്‍റെ പോക്കറ്റ് നിറയും; എത്തുക 600 കോടി ഡോളര്‍; യു.എസിന് സമ്മതം?...
അതേസമയം, ഹോര്‍മുസില്‍ യുഎസിന്റെ പടനീക്കം തുടങ്ങി. ഹോര്‍മുസ് തുറക്കാന്‍ യുഎസ് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. യു.എസ് പടക്കപ്പല്‍ ഹോര്‍മുസിലെത്തി. ഇറാന്‍ മൈന്‍ ബോട്ടുകള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ മുന്നറിയിപ്പിന് പിന്നാലെ യുഎസ് പിന്‍വാങ്ങിയെന്ന് ഇറാന്‍ ഭരണകൂടം വെളിപ്പെടുത്തി.
ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് യുഎസ്–ഇറാന്‍ പ്രതിനിധികള്‍ നേരിട്ട് കാണുന്നത്. ഇറാന്‍ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. എന്നാല്‍ ലബനനിലെ വെടിനിര്‍ത്തലിലും ധാരണയുടെ ഭാഗമാക്കണമെന്നാണ് ഇറാന്‍റെ നിലപാട്. എന്നാല്‍ ലബനന്‍ വിഷയത്തില്‍ ചൊവ്വാഴ്ച വാഷിങ്ടണ്ണില്‍ ലബനന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്.
ചർച്ചകളോട് ടെഹ്‌റാന് തുറന്നമനസ്സാണെന്നും എന്നാൽ അമേരിക്കയെ വിശ്വാസമില്ലെന്നും ഇറാന്‍ സംഘത്തെ നയിക്കുന്ന സ്പീക്കർ മുഹമ്മദ് ബാഗേര്‍ ഗാലിബഫ് ഇസ്‌ലാമാബാദിൽ നേരത്തെ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും ഇറാന് ആണവായുധം ഇല്ലെന്ന് ഉറപ്പാക്കുകയമാണ് യു.എസ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ആയത്തുല്ല അലി ഖമനയിയുടെ വധത്തില്‍ ദുഃഖസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ഇറാന്‍ സംഘം എത്തിയത്. യുഎസ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മിനാബിലെ സ്കൂള്‍ വിദ്യാർഥികളുടെ ചിത്രങ്ങള്‍ ഇറാന്‍ സംഘത്തിന്റെ വിമാനത്തിലെ സീറ്റുകളില്‍ പതിച്ചിരുന്നു.