സംഘര്‍ഷത്തിന് വെടിനിര്‍ത്തലായതോടെ ഇറാനെ കാത്ത് ലോട്ടറി. ഉപരോധങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച ഇറാന്‍റെ ആസ്തികള്‍ വിട്ടുനല്‍കാന്‍ യു.എസ് സമ്മതം അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും മറ്റു വിദേശ ബാങ്കുകളിലുമുള്ള ആസ്തികളാണ് വിട്ടുനല്‍കുകയെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
യു.എസുമായി കരാറിലെത്തുന്നതിന്‍റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സമാധാന കരാറില്‍ ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നത്. ഇക്കാര്യത്തില്‍ യുഎസിന്റെ സമ്മതം ലഭിച്ചതായാണ് ഇറാന്‍റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത സഞ്ചാരവുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമുണ്ടെന്നും ഇത് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്നും ഇറാന്‍ ഉദ്യോസ്ഥര്‍ വ്യക്തമാക്കി. ഖത്തറിലുള്ള ഇറാന്‍റെ മരവിപ്പിച്ച 6 ബില്യണ്‍ (600 കോടി) ഡോളറിന്‍റെ ആസ്തിയാണ് വിട്ടുനല്‍കാന്‍ യു.എസ് സമ്മതിച്ചതെന്നാണ് വിവരം.
2018 ലാണ് ഖത്തറിലുള്ള ഇറാന്‍റെ ആറു ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി യു.എസ് മരവിപ്പിച്ചത്. യു.എസും ഇറാനും തമ്മിലുണ്ടാക്കിയ തടവുകാരെ കൈമാറുന്ന കരാറിന്‍റെ ഭാഗമായി 2023 ല്‍ ഈ തുക ഇറാന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2023 ഒക്ടോബറില്‍ ഇറാന്‍റെ സഖ്യകക്ഷിയായ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജോ ബൈഡന്‍ ഭരണകൂടം ഫണ്ടുകള്‍ മരവിപ്പിച്ചത് നീട്ടി. ഇറാന് ഭാവിയിലും ഈ പണം ലഭിക്കില്ലെന്ന് അന്ന് യു.എസ് വ്യക്തമാക്കിയിരുന്നു.
ദക്ഷിണ കൊറിയയ്ക്ക് എണ്ണ വിറ്റതിലൂടെ സമ്പാദിച്ച പണമാണ് ഖത്തറില്‍ കുടുങ്ങി കിടക്കുന്നത്. 2018 ല്‍ ഇറാനെതിരെ യു.എസ് വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പണം ദക്ഷിണകൊറിയന്‍ ബാങ്കുകളില്‍ കുടുങ്ങിയത്. 2023 സെപ്റ്റംബറില്‍ യു.എസ്– ഇറാന്‍ തടവുകാരുടെ കൈമാറ്റത്തിനോട് ബന്ധപ്പെട്ടാണ് പണം ഖത്തറിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. ഇറാന്‍ കസ്റ്റഡിയിലെടുത്ത അഞ്ച് യു.എസ് പൗരന്മാരെ കൈമാറുന്നതിന് പകരം ഇറാന് ഈ തുക വിട്ടുനല്‍കുകയും അഞ്ച് ഇറാന്‍ തടവുകാരെ യു.എസ് വിട്ടയക്കുകയും ചെയ്യും എന്നതായിരുന്നു കരാര്‍.
മനുഷത്വ പരമായ കാര്യങ്ങള്‍ക്ക് മാത്രമെ പണം ഉപയോഗിക്കാന്‍ പാടുള്ളൂ എന്നായിരുന്നു യു.എസിന്‍റെ നിബന്ധന. യുഎസ് ട്രഷറിയുടെ മേൽനോട്ടത്തിൽ ഇറാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി അംഗീകൃത വിതരണക്കാർക്ക് മാത്രമേ ഈ പണം നൽകാവൂ എന്നും യു.എസ് അന്ന് വ്യക്തമാക്കിയിരുന്നു.