ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഇന്ന് രാത്രി ഇറാൻ നശിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് ഇന്ന് രാത്രി സംഭവിക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'ഇന്ന് രാത്രി ഇറാൻ അവസാനിക്കും, ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്‌ടമല്ല, ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. എന്നിരുന്നാലും, ഇപ്പോൾ നമുക്ക് പൂർണ്ണവും സമ്പൂർണ്ണവുമായ ഭരണമാറ്റം നടന്നിരിക്കുന്നു. ഇതിലൂടെ വ്യത്യസ്‌തവും, ബുദ്ധിശാലികളും, അത്രയധികം തീവ്രവാദികളല്ലാത്തവരുമായ മനസ്സുകൾക്ക് പ്രാധാന്യം ലഭിച്ചാൽ, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതം സംഭവിക്കാം. ആർക്കറിയാം? ഇന്ന് രാത്രി നമുക്ക് അത് കണ്ടെത്താം. ലോകത്തിന്റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിത്. 47 വർഷത്തെ ചൂഷണത്തിനും അഴിമതിക്കും ഒടുവിൽ അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!'- എന്നാണ് ട്രംപിന്റെ വാക്കുകൾ.
ഇതോടെ ഇറാനിൽ ഇന്ന് രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങൾ നടത്തിയേക്കുമെന്നാണ് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ താന്‍ നല്‍കിയ അന്ത്യശാസനം കാറ്റില്‍പ്പറത്തിയ ഇറാനെതിരെ രൂക്ഷമായി ട്രംപ് നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനില്‍ കനത്ത വ്യോമാക്രമണവും നടത്തിയിരുന്നു.
അന്ത്യശാസനത്തിലെ സമയം കഴിഞ്ഞ് നാലുമണിക്കൂറിനുള്ളിൽ ശിലായുഗത്തെ ഭൂമി പോലെ ഇറാനെ മാറ്റുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി. ആദ്യം പാലങ്ങളെല്ലാം തകർക്കുമെന്നും പിന്നാലെ ഊർജ നിലയങ്ങളെ എന്നേക്കുമായി നശിപ്പിക്കുമെന്നും ഒറ്റ രാത്രി കൊണ്ട് ഇറാൻ ഇല്ലാതെയാകുമെന്നും ആയിരുന്നു ട്രംപ് നേരത്തെ നടത്തിയ ഭീഷണി.