iran-trump

വെടിനിര്‍ത്തലിനെക്കുറിച്ചും ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയെക്കുറിച്ചും അമേരിക്കയും ഇറാനും പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ചുള്ള  വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കണമെന്ന് ട്രംപിന്‍റെ ശാസനയ്ക്കിടെയായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയിലുടനീളം വെടിനിര്‍ത്തല്‍ എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ ഇറാന്‍ എതിര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ തന്നെയാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. യുദ്ധം അവസാനിപ്പിക്കുക എന്നത് തന്നെയായിരുന്നു ഇറാന്‍റെ ലക്ഷ്യം. എന്നാല്‍ ചര്‍ച്ച പരാജയമായതിന്‍റെ പിന്നിലെ നിഗൂഢത തുടരുകയാണ്. നിലവില്‍ അമേരിക്ക യുദ്ധത്തിനായി ഇറാനെ സമ്മര്‍ദത്തിലാക്കുകയാണെന്നാണ് നിരീക്ഷണം. 

ഹോര്‍മുസ് കടലിടുക്ക് തുറക്കാനായി ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയ 48 മണിക്കൂറുകള്‍ തീരാന്‍ ഇനി ഒരു ദിവസം കൂടിയാണ് ബാക്കിയുള്ളത്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനില്‍ നരകം തുറന്നുവിടുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ അമേരിക്കയുമായി മുനമ്പിനെക്കുറിച്ച് ധാരണയിലെത്താനും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

 ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറി എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വിവരങ്ങള്‍. ഇസ്ലാമാബാദിൽ വച്ച് അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിസമ്മതിച്ചെന്നും. അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പുതിയ ചർച്ചകൾക്ക് ഈജിപ്‌തും തുർക്കിയും ശ്രമിക്കുന്നുണ്ട്.

48 മണിക്കൂറുകള്‍ക്ക് ശേഷം എന്ത് തരത്തിലുള്ള നടപടിയാണ് ട്രംപ് സ്വീകരിക്കുകയെന്നതില്‍ ആശങ്കയുണ്ട്. ഇതിനിടെ ഗൾഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്‍റും എണ്ണ ശുദ്ധീകരണശാലയും ഇറാൻ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടർന്നാൽ പ്രാദേശിക ഊർജോല്‍പാദനകേന്ദ്രങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

US Iran talks Hormuz Strait focused on a potential ceasefire and the ongoing crisis in the Strait of Hormuz, mediated by Pakistan. Despite Trump's ultimatum for the strait's opening within 48 hours, Iran reportedly did not object to the concept of a ceasefire during these discussions.