FILE IMAGE: US Army Terminal High Altitude Area Defense (THAAD) System
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ അയക്കുന്ന ഡ്രോണുകളാണ് സംഘര്‍ഷത്തില്‍ യു.എസ് നേരിടുന്ന ഏറ്റവും വലിയ തലവേദന. ചെലവ് കുറഞ്ഞ ഇറാനിയന്‍ ഡ്രോണുകളെ തടുക്കാന്‍ കയ്യിലെ മിസൈല്‍ ശേഖരം ഉപയോഗിച്ച് തീര്‍ന്നു പോകുന്ന അവസ്ഥയിലാണ് യു.എസ്. മിഡില്‍ ഈസ്റ്റില്‍ ആക്രമണ പരമ്പര അഴിച്ചുവിട്ടത് ഷഹീദ്-136 എന്ന വണ്‍വേ കുഞ്ഞന്‍ ഡ്രോണുകളാണ്. യു.എസ് ബേസുകളെയും എണ്ണ സംഭരണശാലകളെയും ജനവാസ മേഖലകളെയും ഡ്രോണ്‍ ലക്ഷ്യമിട്ടു.
യു.എസ് നിര്‍മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ഇവ തടയുന്നുമുണ്ട്. 90 ശതമാനം മിസൈലുകളെയും തടഞ്ഞു എന്നാണ് യുഎഇ പറയുന്നത്. പക്ഷേ 20,000 ഡോളറിന്‍റെ ഡ്രോണുകളെ തടയന്‍ 4 മില്യണ്‍ ഡോളറിന്‍റെ മിസൈലുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് ആയുധ ശേഖരത്തെ ചോര്‍ത്തികളയുകയാണ്. ഖത്തറിന്‍റെ കയ്യിലുള്ള പാട്രിയേറ്റ് ഇന്റർസെപ്റ്റർ മിസൈലുകള്‍ നിലവിലെ ഉപയോഗത്തില്‍ നാലു ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളൂ എന്നാണ് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഖത്തർ സായുധ സേനയുടെ കൈവശമുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം തീർന്നിട്ടില്ലെന്നാണ് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പറഞ്ഞത്.
മിഡില്‍ ഈസ്റ്റില്‍ യു.എസ് സഖ്യകക്ഷികള്‍ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം പിഎസി-3 മിസൈലും. 4 ദശലക്ഷം ഡോളര്‍ വിലയുള്ള പിഎസി-3 മിസൈൽ ഉപയോഗിക്കേണ്ടി വരുന്നത് യു.എസിന് സാമ്പത്തികമായി വലിയ വെല്ലുവിളിയാണ്. സൗദിയിലും യുഎഇയും താഡ് വ്യോമപ്രതിരോധ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഒരു മിസൈലിന് ഏകദേശം 12 മില്യൺ ഡോളറാണ് ഇതിന്‍റെ വില. യുദ്ധമേഖലയിൽ പാട്രിയറ്റ് മിസൈലുകളുടെ ലഭ്യത ഏകദേശം 600-800 മാത്രമാണെന്നാണ് കണക്ക്.
മിസൈലുകള്‍ കുറഞ്ഞു പോകുന്നതിനാല്‍ ജപ്പാനിലും കൊറിയയിലുമുള്ള ശേഖരത്തില്‍ നിന്നും യുഎസ് മിസൈലുകള്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാട്രിയേറ്റ്, താഡ് പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും എംക്യു-9 റീപ്പര്‍ യുഎവികളും അടക്കമുള്ള ഗുൻസാൻ എയർ ബേസിൽ നിന്നും മിഡില്‍ ഈസ്റ്റിലേക്ക് മാറ്റാം എന്നാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.