Image: Israeli Prime Minister Benjamin Netanyahu, Finance Minister Bezalel Smotrich, Defense Minister Israel Katz and National Security Minister Itamar Ben-Gvir attend a discussion at the plenum in the Knesset, Israel's parliament, in Jerusalem, July 23, 2025. REUTERS/Ronen Zvulun/File Photo
ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. നെതന്യാഹുവിന്റെ നിലപാട് പുറത്തുവന്നതോടെ ജറുസലേമും വാഷിങ്ടണും തമ്മിലുള്ള ഊഷ്മളബന്ധത്തില്‍ വിള്ളല്‍ വീണെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇനി മുന്നോട്ട് അമേരിക്കന്‍ ആയുധങ്ങള്‍ ആവശ്യമില്ലെന്ന രീതിയിലാണ് നെതന്യാഹുവിന്റെ വാക്കുകള്‍.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിനിടെയാണ് പുതിയ വിവാദം. തങ്ങള്‍ക്കാവശ്യമായ ആയുധം സ്വയം നിര്‍മിക്കുമെന്നാണ് നെതന്യാഹു പറയുന്നത്. ഇസ്രയേലിന്റെ സൈനികസ്വാതന്ത്ര്യത്തിനു മുകളില്‍ അമേരിക്ക വയ്ക്കുന്ന ചട്ടങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി പറയുന്ന സാഹചര്യങ്ങളും സംജാതമായതോടെയാണ് നെതന്യാഹു തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്.
വെസ്റ്റ് ബാങ്കിലെ ഗുഷ് എസ്റ്റിയോണില്‍ കോംബാറ്റ് ഓഫീസര്‍മാരുമായി സംസാരിക്കുന്നതിനിടെ നെതന്യാഹു ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു. ‘അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സഹായസഹകരണങ്ങള്‍ക്ക് നന്ദി പറയുന്നു. പക്ഷേ ഇന്ന് ഞാന്‍ പറയുന്നു, നമുക്ക് നമ്മുടേതായ ആയുധനിര്‍മാണ സിസ്റ്റം ആവശ്യമാണ്, നമുക്കാവശ്യമായവ നമ്മള്‍ തന്നെ നിര്‍മിക്കും– നെതന്യാഹുവിന്റെ വാക്കുകള്‍.
ഇറാനെതിരേയും സഖ്യകക്ഷികള്‍ക്കെതിരേയും നമ്മള്‍ നടത്തുന്ന പോരാട്ടം അവസാനിച്ചിട്ടില്ല, അതു തുടരും, 30വര്‍ഷത്തിനുള്ളില്‍ നമ്മള്‍ എവിടെയായിരിക്കുമെന്ന കാര്യം നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കും, അതിനാല്‍ നമുക്ക് ശക്തി കെട്ടിപ്പെടുത്തേ മതിയാകുവെന്നും നെതന്യാഹു പറയുന്നു.
അതേസമയം തന്നെ യുഎസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകളോടും ഘടകങ്ങളോടും ഇസ്രായേൽ ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ സൈനികനടപടിയില്‍ പോലും വാഷിങ്ടണ്‍ അമിതമായ രീതിയില്‍ ഇടപെട്ട് ഇസ്രയേലിനെ നിയന്ത്രിക്കുന്നുവെന്ന അഭിപ്രായമാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഇസ്രയേലിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ജറുസലേം.