അഫ്ഗാനിസ്ഥാന്‍–പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തുറന്നയുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് യുദ്ധപ്രഖ്യാപനം നടത്തിയത്. Also Read: പാക് ആക്രമണത്തിന് അഫ്ഗാന്റെ തിരിച്ചടി; 55 സൈനികരെ കൊലപ്പെടുത്തിയെന്ന് താലിബാന്‍, ഓടിപ്പോയെന്നും വാദം
ഇസ്ലമബാദിന്‍റെ ക്ഷമ നശിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടം സംഭവിക്കുന്ന ഈ ഘട്ടത്തില്‍ തുറന്നയുദ്ധം പ്രഖ്യാപിക്കുകയാണെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. അഫ്ഗാൻ അതിർത്തിയിൽ നിന്നുള്ള പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിന് സമീപവും പ്രധാന സൈനിക കേന്ദ്രങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായി.
അതേസമയം ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി രേഖയായ ഡ്യൂറന്‍റ് ലൈനില്‍ താലിബാന്‍ വലിയ തോതിലുള്ള സൈനിക നീക്കം നടത്തിയതായി വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്‍ സമാധാനം മാത്രമാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ അധിനിവേശത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതായും 55 പാക്കിസ്ഥാന്‍ സൈനികരെ വധിച്ചതായും താലിബാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ രണ്ട് സൈനിക താവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു. അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ച ഒരു പാക് വിമാനം വെടിവെച്ചിട്ടതായും തങ്ങളുടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായും അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കുന്നു.
ഇതെല്ലാം നിഷേധിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ അഫ്ഗാനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ഈ സാഹചര്യത്തെ വളരെ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ് ന്യൂഡല്‍ഹിയും.