ഇറാനെതിരായ വ്യോമാക്രമണങ്ങളില്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ എഐ ടൂളുകള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ‘ആന്ത്രാപിക്’എഐ കമ്പനിയുടെ സംവിധാനം മേലില്‍ ഉപയോഗിക്കരുതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം പുറത്തറിയുന്നത്. ആന്ത്രാപിക് സിഇഒയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ട്രംപ് ഇങ്ങനെയൊരു നിര്‍ദേശം ഏജന്‍സികള്‍ക്ക് നല്‍കിയത്.Also Read: വൈകിട്ടത്തെ യോഗം രാവിലത്തേക്ക് മാറ്റി ഖമനയി, മണത്തറിഞ്ഞ് ഇസ്രയേല്‍ ഇന്റലിജന്‍സ്; പൊടുന്നനെ ആക്രമണം
ശത്രുവിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ തിരിച്ചറിയുന്നതിനും ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ കൂടുതല്‍ കണിശമാക്കുന്നതിനും യുദ്ധസാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനുമാണ് പശ്ചിമേഷ്യയിലെ യുഎസ് സെന്‍ട്രല്‍ കമാന്റ് ആന്ത്രാപിക് ടൂളുകൾ ഉപയോഗിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക നടപടിയിലും ഇതേ കമ്പനിയുടെ ‘ക്ലൗഡ് എഐ’ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സൈനിക ആവശ്യങ്ങള്‍ക്ക് ആന്ത്രാപിക് സാങ്കേതികവിദ്യ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നേരത്തേ പെന്റഗണ്‍ ആന്ത്രാപിക് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആന്ത്രാപിക് സിഇഒ ഡാരിയോ അമോഡെയി ഈ ആവശ്യം നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ആന്ത്രാപിക് ഉപയോഗിക്കുന്ന ഏജന്‍സികളോടെല്ലാം ഉപയോഗം നിര്‍ത്താന്‍ ട്രംപ് ആവശ്യപ്പെട്ടു. പക്ഷേ ഇത് ഘട്ടം ഘട്ടമായി മാത്രമേ ഒഴിവാക്കാന്‍ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സൈനിക പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുത്തിയ സാങ്കേതികവിദ്യ ഒഴിവാക്കാന്‍ പെന്റഗണിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ആന്ത്രാപികിലെ ജീവനക്കാരെ ‘ഇടതുപക്ഷ ഭ്രാന്തന്‍മാര്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഈ കമ്പനിയുമായി സര്‍ക്കാറിന് ഒരു ബിസിനസും ആവശ്യമില്ലെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കമ്പനിയുടെ സ്വാര്‍ത്ഥത യുഎസ് ജനതയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ട്രംപ് കുറിച്ചു. എന്നാല്‍ തങ്ങളുടെ കമ്പനിക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആന്ത്രാപിക് വ്യക്തമാക്കി. ഇതോടെ യുഎസില്‍ ട്രംപിന്റെ നിലപാടുകളെ പരസ്യമായി വെല്ലുവിളിക്കുന്ന കമ്പനിയായി ആന്ത്രാപിക് മാറിക്കഴിഞ്ഞു. പ്രത്യേക ലക്ഷ്യംവച്ചുള്ള ആഭ്യന്തര നിരീക്ഷണത്തിന് തങ്ങളുടെ സാങ്കേതികവിദ്യ വിട്ടുനല്‍കില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഈ വിഷയത്തിലാണ് ട്രംപുമായി ആന്ത്രാപിക് അഭിപ്രായ വ്യത്യാസം തുറന്നുപറഞ്ഞത്.