വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലൂഫ്താന്‍സയുടെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടെന്ന് തകര്‍ന്നു വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. നിശ്ചലമായി നിന്ന ബോയിങ് 787-9 വിമാനത്തിന്റെ മുന്‍ഭാഗം പൊടുന്നനേ റണ്‍വേയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സംഭവത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വിമാനത്താവളത്തിലെ ഗേറ്റിൽ നിശ്ചലമായി കിടക്കുകയായിരുന്ന വിമാനത്തിന്റെ മുൻഭാഗം പെട്ടെന്ന് റൺവേയിലേക്ക് താഴ്ന്നു വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. മുന്‍ഭാഗം താഴേക്ക് പതിച്ചതിനു പിന്നാലെ ഒരു പാനല്‍ ഇളകിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടസമയത്ത് വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് ലൂഫ്താൻസ വ്യക്തമാക്കി.
അതേസമയം അപകടം നടക്കുമ്പോള്‍ ക്രൂ അംഗങ്ങളും ഗ്രൗണ്ട് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തിനു പിന്നാലെ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ മാറ്റിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള LH450 ഫ്ലൈറ്റ് സർവീസ് നടത്തേണ്ട വിമാനമായിരുന്നു ഇത്.
അപകടത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. പഴയ വിമാനങ്ങള്‍ക്ക് പകരം ഈയടുത്ത കാലത്താണ് ലൂഫ്താന്‍സ പുത്തന്‍വിമാനങ്ങള്‍ സര്‍വീസിനായി എത്തിച്ചത്. ഇതിലൊരു വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് തകര്‍ന്നത്.