Image: From The Video, X, @ThayzzySmith
യമനിലെ സ്പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന സാഹസികന്‍ അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണു മരിച്ചു. 30കാരനായ അല്‍–ഖ്വാക ഇബ്ന്‍ അന്‍തര്‍ ആണ് ദാലെയിലെ ഹർദ ഡാം അഗ്നിപർവ്വത ഗർത്തത്തിന്റെ കുത്തനെയുള്ള ഭിത്തികളിലൂടെ കയറുന്നതിനിടെ വീണു മരിച്ചത്. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെയാണ് കുത്തനെയുള്ള പാറയിടുക്കുകളിലൂടെ അന്‍തര്‍ സാഹസികത കാണിക്കുന്നത്.
പാറയിടുക്കുകള്‍ കയറുന്നതിനിടെ പിടിവിട്ട് 120 മീറ്റർ ആഴമുള്ള ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. സിവിൽ ഡിഫൻസ് അതോറിറ്റിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് വിവരം പുറത്തുവിട്ടത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അന്‍തര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ പാറക്കെട്ടിലൂടെ കയറുന്നത് കാണാം. വലതുകൈ കൊണ്ട് പാറയില്‍ പിടിച്ചുനിന്ന് ഇടതുകൈ ഉയര്‍ത്തി കാണിക്കുന്നു. തൊട്ടടുത്ത നിമിഷം വലതുകൈയിലെ പിടിവിട്ട് താഴേക്ക് പതിക്കുകയാണ്.
ഡൈവിങ്, രക്ഷാപ്രവര്‍ത്തന വിദഗ്ധര്‍ എന്നിവരടക്കം എത്തിയാണ് അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്. ജലാശയത്തിന്റെ ഉപരിതലത്തില്‍ നിന്നും 100 അടി ആഴത്തിലാണ് മൃതദേഹം കിടന്നിരുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ പ്രവേശിക്കാന്‍ പോലും കടുത്ത വെല്ലുവിളികളാണ് സംഘം നേരിട്ടത്.
തെക്കൻ ദാലെ പ്രവിശ്യയിലെ ഈ അഗ്നിപര്‍വതം ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. ഈ ഗർത്തത്തിന് കുത്തനെയുള്ള പാറക്കെട്ടുകളും അടിവാരത്തിൽ ചൂടുള്ള ഗന്ധക തടാകവുമുണ്ട്. ഏറ്റവും ദുര്‍ഘടമായ മേഖലകളിലൂടെ മലകയറ്റങ്ങള്‍ നടത്തുന്ന നിരവധി വിഡിയോകള്‍ അന്‍തര്‍ പങ്കുവയ്ക്കാറുണ്ട്. ഏറെ സാഹസികത നിറഞ്ഞ ഇത്തരം വിഡിയോകള്‍ പലപ്പോഴും നെഞ്ചിടിപ്പേറ്റുന്നവയുമായിരുന്നു. പാറക്കെട്ടില്‍ തൂങ്ങിക്കിടന്നുള്ള പ്രകടനങ്ങളും അന്‍തറിന്റെ വിഡിയോകളില്‍ കാണാം.