Afghan Taliban fighters patrol near the Afghanistan-Pakistan border in Spin Boldak, Kandahar Province, following exchanges of fire between Pakistani and Afghan forces in Afghanistan, October 15, 2025. REUTERS/Stringer/File Photo
അഫ്ഗാന്‍ അതിര്‍ത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് താലിബാന്‍ . കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നിരവധി പേരുടെ ജീവനെടുത്ത ആക്രമണം നടന്നത്. അതിർത്തി പ്രവിശ്യകളായ നൻഗർഹാർ, പക്തിക എന്നിവിടങ്ങളാണ് പാക്ക് വ്യോമാക്രമണം ഉണ്ടായത്. മതപാഠശാലയും ഒട്ടേറെ വീടുകളും ആക്രമണത്തിൽ തകർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് താലിബാന്‍ തിരിച്ചടിച്ചിരിക്കുന്നത്.
പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതായും 55 പാക്കിസ്ഥാന്‍ സൈനികരെ വധിച്ചതായും താലിബാന്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്റെ രണ്ട് സൈനിക താവളങ്ങളും 19 പോസ്റ്റുകളും പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു. അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ച ഒരു പാക് വിമാനം വെടിവെച്ചിട്ടതായും തങ്ങളുടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായും അഫ്ഗാനിസ്ഥാന്‍ വ്യക്തമാക്കുന്നു.
Afghan men gather near a damaged car after an overnight Pakistani airstrike hit a residential area at the Girdi Kas village in Bihsud district, Nangarhar province, on February 22, 2026. Pakistan said on February 22 it launched multiple air strikes targeting militants in neighbouring Afghanistan, where the government reported children were among dozens of people killed and wounded. (Photo by AFP)
അതേസമയം താലിബാന്റെ കണക്കുകള്‍ തള്ളിപ്പറഞ്ഞ പാക്കിസ്ഥാന്‍ തങ്ങളുടെ രണ്ട് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചടിയിൽ 36 അഫ്ഗാൻ പോരാളികളെ കൊലപ്പെടുത്തിയതായും അവകാശപ്പെട്ടു. അഫ്ഗാൻ മണ്ണിൽ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതിനെത്തുടർന്നാണ് തങ്ങൾ തിരിച്ചടി തുടങ്ങിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. കാബൂള്‍, കാണ്ഡഹാര്‍, പക്തിയാ മേഖലകളാണ് പാക്കിസ്ഥാന്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു. വ്യാഴാഴ്ച രാത്രി 8മണിയോടെയാണ് ആക്രമണം തുടങ്ങിയതെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.
പക്തിക, പക്തിയ,കോസ്റ്റ്, നംഗര്‍ഹാര്‍, കുനാര്‍, നൂറിസ്റ്റന്‍ പ്രവിശ്യ എന്നീ മേഖലകളിലെ അതിര്‍ത്തികളിലാണ് പ്രത്യാക്രമണം നടത്തിയതെന്നും അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിക്കുന്നു. നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂെട രണ്ട് പാക്കിസ്ഥാന്‍ സൈനിക താവളങ്ങളും 19 ചെക്ക് പോസ്റ്റുകളും പിടിച്ചെടുത്തെന്നും താലിബാന്‍ അവകാശപ്പെടുന്നു. മറ്റ് നാലു പോസ്റ്റുകളില്‍ നിന്നും പാക്ക് സൈനികര്‍ ഓടിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.
ചില മൃതദേഹങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായും ഏതാനും സൈനികരെ ജീവനോടെ പിടികൂടിയതായും താലിബാന്‍ അവകാശപ്പെടുന്നു. വൻതോതിൽ ആയുധശേഖരവും സൈനിക സാമഗ്രികളും പിടിച്ചെടുത്തതായും ഒരു പാക്കിസ്ഥാന്‍ ടാങ്ക് തകര്‍ത്തതായും സൈനിക ട്രാൻസ്പോർട്ട് വാഹനം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും നിലവില്‍ സ്ഥിരീകരണം വന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.