Freed Palestinian prisoners gesture from a bus after they were released by Israel as part of a hostages-prisoners swap and a ceasefire deal between Hamas and Israel, in Khan Younis in the southern Gaza Strip, October 13, 2025. REUTERS/Mahmoud Issa
ഇസ്രയേലുമായുള്ള ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകുന്ന പലസ്തീന്‍ തടവുകാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പലസ്തീൻ തടവുകാരിൽ കുറഞ്ഞത് 154 പേരെ ഇസ്രായേൽ നാടുകടത്തുമെന്ന് പലസ്തീൻ തടവുകാരുടെ മീഡിയാ ഓഫീസ് അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിർത്തലിന്‍റെ ഭാഗമായി ഹമാസിന്‍റെ കൈവശമുള്ള 20 ജീവനുള്ള ബന്ദികളെ തിങ്കളാഴ്ച മോചിപ്പിച്ചിരുന്നു. 1900 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചതായി ഇസ്രയേലും വ്യക്തമാക്കി.
ഏറെക്കാലം കാത്തിരുന്ന സ്വാതന്ത്ര്യം ദുഃഖകരമായി എന്നാണ് തടവുകാരുടെ കുടുംബം പറഞ്ഞത്. മോചിതരായ പലസ്തീനികളെ എവിടേക്കാണ് അയക്കും എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ജനുവരിയിൽ തടവുകാരെ വിട്ടയച്ചപ്പോൾ, ടുണീഷ്യ, അൾജീരിയ, തുർക്കി എന്നി രാജ്യങ്ങളിലേക്കായിരുന്നു ഇവരെ മാറ്റിയത്.
നിർബന്ധിത നാടുകടത്തൽ മോചിതരായ തടവുകാരുടെ പൗരത്വ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് വിമര്‍ശനം. കൈമാറ്റ കരാറിന്‍റെ ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പാണിതെന്നും നിരീക്ഷകർ പറഞ്ഞു.
ജീവനോടെയുള്ള ബന്ദികളെ കൈമാറിയതിനൊപ്പം കസ്റ്റഡിയിലിരിക്കെ മരിച്ച നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് കൈമാറി. വിട്ടയയ്ക്കപ്പെടുന്ന ബന്ദികളെ സൈനിക കേന്ദ്രത്തിലേക്കും അവിടെ നിന്ന് വൈദ്യസഹായം ആവശ്യമുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ കുടുംബാംഗങ്ങള്‍ക്കൊപ്പവും വിട്ടയയ്ക്കും. മരിച്ചുപോയവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചറിയലിനായി കൈമാറും.