FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi talk as they arrive for a joint news conference after bilateral talks at Hyderabad House in New Delhi, India, February 25, 2020. REUTERS/Al Drago//File Photo
ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവയ്ക്കുള്ള യഥാര്‍ഥ കാരണം റഷ്യന്‍ എണ്ണ അല്ലെന്ന് റിപ്പോര്‍ട്ട്. മേയില്‍ നടന്ന ഇന്ത്യ–പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് തനിക്ക് നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ താന്‍ ചതിക്കപ്പെട്ടതായി ട്രംപിന് തോന്നിയെന്ന് യുഎസ് സ്ട്രാറ്റജിക് അഫയേഴ്സ് എക്സ്പര്‍ട്ട് ആഷ്ലി ജെ. ടെല്ലിസ്. നയപരമായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് ട്രംപിന് ഇന്ത്യയുടെ അവഗണന താങ്ങാന്‍ കഴിഞ്ഞില്ലെന്നും ടെല്ലിസ് പറയുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരിലാണ് ഉപരോധമെന്ന ട്രംപിന്‍റെ വാദം ഇരട്ടത്താപ്പാണെന്ന് ഇന്ത്യയും നേരത്തെ ആരോപിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്കോയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതികാര നടപടിയാണെന്നും വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്നും ഇതുവഴി യുക്രെയ്നെതിരായ യുദ്ധത്തെ ഇന്ത്യ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. ബ്രസീലാണ് ഇന്ത്യയെക്കാള്‍ ഇറക്കുമതി തീരുവ നല്‍കേണ്ടി വരുന്ന മറ്റൊരു രാജ്യം.
ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ താന്‍ ഇന്ത്യയ്ക്കൊപ്പം നിന്നിട്ടും സമാധാനശ്രമം വിജയകരമായി നടപ്പിലാക്കിയിട്ടും അതിന്‍റെ ക്രെഡിറ്റ് ഇന്ത്യ നല്‍കിയില്ലെന്നതാണ് ട്രംപിനെ കുപിതനാക്കിയതെന്ന് ടെല്ലിസ് പറയുന്നു. പുറത്ത് നിന്ന് ഒരിടപെടലും ഉണ്ടായിട്ടില്ലെന്നായിരുന്നു ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഇന്ത്യ–പാക് വെടി നിര്‍ത്തല്‍ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് ട്രംപാണെന്നതും വിദേശമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ ചൈനയാണ് ഒന്നാമത്. 62.6 ബില്യണ്‍ യുഎസ് ഡോഴര്‍ വില വരുന്ന റഷ്യന്‍ ക്രൂഡാണ് ചൈന 2024 ല്‍ വാങ്ങിയത്. ഇന്ത്യയാവട്ടെ 52.7 ബില്യണ്‍ ഡോളറും. എന്നിട്ടും ചൈനയെക്കാള്‍ ഇറക്കുമതി തീരുവ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ചുമത്തുകയായിരുന്നു. അമേരിക്ക കടുത്ത നിലപാടെടുത്തതോടെ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ റഷ്യയോടും ചൈനയോടും ഉത്തര കൊറിയയോടും ഇന്ത്യ പൂര്‍വാധികം അടുത്തു. യുഎസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇന്ത്യ വകവയ്ക്കുന്നില്ലെന്നും അതിജീവിക്കുമെന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയെ ഭീഷണിപ്പെടുത്തി എണ്ണ വാങ്ങുന്നത് നിര്‍ത്താനുള്ള ട്രംപിന്‍റെ ശ്രമം അപലപനീയമാണെന്ന് പുട്ടിനും പ്രതികരിച്ചിരുന്നു.