Image Credit: Reuters

ഇന്ത്യന്‍  ഉൽപന്നങ്ങൾക്ക് ട്രംപ് സര്‍ക്കാര്‍ ചുമത്തിയ 25 ശതമാനം തീരുവയും അധിക പിഴയും ഇന്ന് മുതല്‍ പ്രാബല്യത്തില്‍.  ഇന്ത്യ–യുഎസ് ചര്‍ച്ചകള്‍ അഞ്ചുതവണ നടന്നെങ്കിലും ധാരണയിലെത്താനായിരുന്നില്ല. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയാണ് ട്രംപിനെ പ്രകോപിപ്പിച്ച പ്രധാനഘടകം. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതും ട്രംപ് ചൂണ്ടിക്കാട്ടുന്നു. പുതിയ തീരുവ നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ കയറ്റുമതി മേഖല വന്‍ സമ്മര്‍ദത്തിലാവും.  മരുന്ന്, വാഹനഭാഗങ്ങള്‍, രത്നങ്ങള്‍, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതി.

കേരളത്തില്‍ നിന്നുള്ള കമ്പനികളടക്കം മരുന്ന്, സമുദ്രോൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം തിരിച്ചടിയാകുന്നതാണ് യുഎസ് സര്‍ക്കാരിന്‍റെ തീരുമാനം. ജൂലൈ മുതല്‍ സെപ്ററംബര്‍ വരെ 10 ശതമാനം കയറ്റുമതിയെ ബാധിക്കുമെന്നാണ് ഏകദേശ കണക്ക്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

കാര്‍ഷികോല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലാണ് കാര്യമായ പ്രഹരം ഉണ്ടാവുക. രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായിരുന്ന യുഎസിലേക്കായിരുന്നു ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനവും. മല്‍സ്യം, മാംസം, സംസ്കരിച്ച സമുദ്രോല്‍പന്നങ്ങള്‍, പഞ്ചസാര, കൊക്കോ, സുഗന്ധദ്രവ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഐ ഫോണ്‍ ഉല്‍പാദനം, ടെക്സ്റ്റൈല്‍, റ ബര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാകും തീരുവ സാരമായി ബാധിക്കുക.

ENGLISH SUMMARY:

Trump's 25% tariffs and penalties on Indian exports, including pharmaceuticals and auto parts, are now in effect, potentially affecting 10% of India's total exports. Explore the implications for India-US trade relations.