A deportation officer with Enforcement and Removal Operations in U.S. Immigration and Customs Enforcement's New York City
കാന്‍സറിന് ചികില്‍സയില്‍ കഴിയുന്ന നാല് വയസുള്ള കുട്ടി ഉള്‍പ്പെടെ യുഎസ് പൗരരായ മൂന്ന് കുട്ടികളെയും അവരുടെ അമ്മമാരേയും ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച ഹോണ്ടുറാസിലേക്ക് നാടുകടത്തിയതായി റിപ്പോര്‍ട്ട്. 2 വയസ്സുള്ള കുട്ടിയെയും അമ്മയേയും കൂടാതെ 4 ഉം 7 ഉം വയസ്സുള്ള കുട്ടികളേയും അവരുടെ അമ്മയേയുമാണ് നാട് കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളുടെ അഭിഭാഷകരെ ഉദ്ധരിച്ച് സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം സ്ഥിരീകരിച്ച് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും നാഷണൽ ഇമിഗ്രേഷൻ പ്രോജക്ടും ഉൾപ്പെടെയുള്ള സംഘടനകളും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
കുടുംബങ്ങളുടെ അഭിഭാഷകര്‍ പറയുന്നതനുസരിച്ച് ഇന്റൻസീവ് സൂപ്പർവിഷൻ അപ്പിയറൻസ് പ്രോഗ്രാമിന്റെ ഭാഗമായി ലൂസിയാനയിൽ ഉദ്യോഗസ്ഥരെ കാണാനെത്തിയപ്പോളാണ് എല്ലാവരേയും കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണെങ്കിലും അമ്മമാര്‍ക്ക് രേഖകളില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് മെയ് 16ലേക്ക് മാറ്റിയിരിക്കുകയാണ്. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ കുടുംബങ്ങളെ കസ്റ്റഡിയില്‍ വച്ചുവെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായും കുടുംബത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നറിയാന്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. വെള്ളിയാഴ്ച കുടുംബത്തെ ഒരു വിമാനത്തിൽ കയറ്റി ഹോണ്ടുറാസിലേക്ക് കൊണ്ടുപോയതായി അറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിൽ നാടുകടത്തി, അഭിഭാഷകനെ കാണാന്‍ പോലും അനുവാദമില്ലായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ രീതികളെക്കുറിച്ചും നടപടിക്രമങ്ങളെകുറിച്ചുമുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ അട്ടിമറിക്കപ്പെടുന്നുവെന്നും ഈ കേസുകൾ ഒരു ഉദാഹരണമാണെന്നും നാഷണൽ ഇമിഗ്രേഷൻ പ്രോജക്റ്റിലെ അഭിഭാഷക ഗ്രേസി വില്ലിസ് പറഞ്ഞു.
എന്നാല്‍ ഇരുസ്ത്രീകള്‍ക്കെതിരെയും നാടുവിട്ടുപോകാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായും എന്നാല്‍ കോടതി നടപടിക്രമങ്ങളിൽ നിന്ന് അവർ വിട്ടുനില്‍ക്കുകയായിരുന്നു തുടര്‍ന്നാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2 വയസ്സുള്ള കുട്ടിയുടെ അമ്മ തന്റെ കുഞ്ഞിനെ ഹോണ്ടുറാസിലേക്ക് കൊണ്ടുപോകാൻ അഭ്യർത്ഥിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്. നിയമവിരുദ്ധമായി ആരെങ്കിലും ഈ രാജ്യത്ത് താമസിച്ചാൽ ആ വ്യക്തിയെ നാടുകടത്തും. അവര്‍ക്ക് കുട്ടിയുണ്ടെങ്കില്‍ കുട്ടിയെ തന്നോടൊപ്പം കൊണ്ടുപോകണം എന്ന് ആവശ്യപ്പെടാം അങ്ങനെയുള്ളപ്പോള്‍ കുട്ടി യുഎസ് പൗരനാണെങ്കിലും കൊണ്ടുപോകാം എന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ എൻബിസിയുടെ ‘മീറ്റ് ദി പ്രസ്സില്‍’ പറഞ്ഞു.
പക്ഷേ കുട്ടികളുടെ അമ്മമാര്‍ക്ക് അത്തരമൊരു തിരഞ്ഞെടുപ്പിനുള്ള അവസരം നല്‍കിയില്ലെന്ന് അഭിഭാഷകര്‍ വാദിക്കുന്നു. ഇരുവരും തങ്ങളുടെ കുട്ടികൾ അമേരിക്കയിൽ തന്നെ തുടരണമെന്നാണ് പറയുന്നത്. ഇതില്‍ 4 വയസ്സുള്ള കുട്ടിയുടെ ചികില്‍സ ഇവിടെ നടന്നുവരികയാണ്. മാത്രമല്ല രണ്ട് സ്ത്രീകൾക്കും അമേരിക്കയിൽ കുടുംബമുണ്ടെന്നും ഗ്രേസി വില്ലിസ് പറഞ്ഞു.