President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000016A)
മധ്യേഷ്യയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ലോകം ആശ്വസിക്കുന്നുവെങ്കിലും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ കടുത്ത ജനരോഷം. സാമ്പത്തികമായും സൈനികമായും അമേരിക്കയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളില്‍ ആളുകള്‍ പ്രതികരിക്കുന്നത്. ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യമെന്നാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്, പിന്നീടത് ഹോര്‍മുസിന്‍റെ നിയന്ത്രണം ഏറ്റെടുക്കലായി. എന്നാല്‍ യുദ്ധം താല്‍ക്കാലികമായെങ്കിലും അവസാനിക്കുമ്പോള്‍ ട്രംപ് പറഞ്ഞതൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല കോടിക്കണക്കിന് ഡോളറിന്‍റെ സാമ്പത്തിക നഷ്ടമാണ് യുഎസിനുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇസ്രയേല്‍ സമ്മര്‍ദത്തിന് വഴങ്ങി യുദ്ധം തുടങ്ങിവച്ച ട്രംപിന് യുദ്ധം അവസാനിപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലായിരുന്നുവെന്ന് പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥരടക്കം വിമര്‍ശനവുമായി രംഗത്തെത്തി. സമാധാനത്തിന്‍റെ നൊബേലിന് താന്‍ അര്‍ഹനാണെന്ന് വാദിച്ചിരുന്ന ഡോണള്‍ഡ് ട്രംപ് 'സമാധാനം' ഉണ്ടാക്കാനായി യുദ്ധം തുടങ്ങിയതും വിമര്‍ശിക്കപ്പെട്ടു. Read More: 'ശത്രു വെടിനിര്‍ത്തലിനായി കെഞ്ചി'; വിജയം പ്രഖ്യാപിച്ച് ഇറാന്‍
പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്‍ മുന്നോട്ട് വച്ച പത്ത് നിര്‍ദേശങ്ങള്‍ യുഎസ് അംഗീകരിച്ചതായാണ് ഇറാന്‍ ദേശീയ കൗണ്‍സില്‍ അവകാശപ്പെടുന്നത്. അത് സത്യമാണെങ്കില്‍ ഹോര്‍മുസിലൂടെ മുന്‍പ് സുഗമമായി നടന്ന കപ്പല്‍ ഗതാഗതം ഇനി ഇറാന്‍റെ നിയന്ത്രണത്തിലാകും. ഇറാന് മേലും ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കുമേലും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കപ്പെടും. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശം അമേരിക്ക അംഗീകരിക്കും, രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയിലും യുഎന്‍ സുരക്ഷാ കൗണ്‍സിലിലും ഇറാനെതിരെ കൊണ്ടുവന്ന പ്രമേയങ്ങളെല്ലാം റദ്ദാക്കപ്പെടും. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കേണ്ടിവരും! രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷവും ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് യുഎസ് സമ്മതിച്ചാല്‍ യുദ്ധത്തില്‍ ട്രംപ് എന്തുനേടി എന്ന ചോദ്യം കൂടുതല്‍ ഉച്ചത്തില്‍ അലയടിക്കും. ഇവിടെ ഇറാന്‍ സമ്പൂര്‍ണ വിജയം നേടിയെന്ന വാദം ബലപ്പെടും.
ഇറാനെതിരെ നടത്തിയ യുദ്ധത്തില്‍ 15 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പശ്മേഷ്യയിലെ 17 യുഎസ് സൈനികത്താവളങ്ങള്‍ക്ക് സാരമായ നാശനഷ്ടമുണ്ടായി. ഇരുപതിലേറെ യുഎസ് യുദ്ധവിമാനങ്ങള്‍, (F-35, F-15 എന്നിവ ഉള്‍പ്പടെ) തകര്‍ക്കപ്പെട്ടു. അമേരിക്കയുടെ അഭിമാനമായ യുഎസ്എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡ് എന്ന വിമാനവാഹിനിക്കപ്പലിനും കേടുപാടുകള്‍ സംഭവിച്ചു. അമേരിക്കയുടെ താഡ് റഡാര്‍ സംവിധാനവും പാളി. 10 താഡ് സിസ്റ്റങ്ങളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. ഇതില്‍ ഏഴെണ്ണം യുഎസിന്‍റെ പക്കലും മൂന്നെണ്ണം യുഎഇയിലും സൗദിയിലുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തനരഹിതമായി എന്നാണ് റിപ്പോര്‍ട്ട്. ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ സ്ഥാപിച്ചിരുന്ന AN/FPS 132 എന്ന റഡാറും തകര്‍ത്തതായി ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
An A-10 Thunderbolt, also known as the Warthog, peels away after receiving fuel over Idaho on November 25, 2020. The New York Times reported on April 3, 2026 that a second US jet -- an A-10 "tankbuster" ground attack plane -- had crashed near the Strait of Hormuz and that the lone pilot was safely rescued. (Photo by Senior Airman Danielle Charmichael / US AIR FORCE / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / Senior Airman Danielle Carmichael / US Air Force" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ലക്ഷങ്ങള്‍ മാത്രം വിലയുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളര്‍ വില വരുന്ന അത്യാധുനിക യുഎസ് പടക്കോപ്പുകള്‍ക്ക് ഗണ്യമായ നാശമുണ്ടാക്കാനും ഇറാന് കഴിഞ്ഞു. അമേരിക്കയുടെ KC-135 റിഫ്യുവലിങ് ടാങ്കര്‍ മാര്‍ച്ച് 12ന് ഇറാഖിന് മുകളില്‍ വച്ച് തകര്‍ന്നു. ആറ് സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. KC-135 വിമാനവും അതേ അപകടത്തില്‍ തകര്‍ന്നു.
യുദ്ധം തുടങ്ങി ആദ്യ ആറുദിവസം കൊണ്ട് 12 ബില്യണ്‍ യുഎസ് ഡോളറിന്‍റെ ആയുധങ്ങള്‍ പ്രയോഗിക്കപ്പെട്ടുവെന്നാണ് സെന്‍റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍റ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസിന്‍റെ കണക്ക്. 11.3 ബില്യണാണ് പെന്‍റഗണിന്‍റെ കണക്ക്. അതായത് ബോംബാക്രമണത്തിന് മാത്രം കുറഞ്ഞത് ദിവസം രണ്ട് ബില്യണ്‍ ഡോളറെന്ന നിലയില്‍ യുഎസ് ചെലവഴിച്ചിട്ടുണ്ട്. 39 ദിവസത്തെ കണക്കെടുത്താല്‍ തുകയുടെ വലുപ്പം ഊഹിക്കാവുന്നതേയുള്ളു. ഒരോ ടോമഹാക്ക് മിസൈലിനും 3.5 മില്യണ്‍ യുഎസ് ഡോളറാണ് വില. മുന്നൂറിലേറെ ടോമഹാക്ക് മിസൈലുകള്‍ യുഎസ് ഇറാനില്‍ ഉപയോഗിച്ച് കഴിഞ്ഞു. യുദ്ധച്ചെലവിന് 200 ബില്യണ്‍ ഡോളര്‍ അധിക ഫണ്ടിന് കോണ്‍ഗ്രസ് രണ്ടാഴ്ച മുന്‍പ് അനുമതി നല്‍കിയിരുന്നു.
യുദ്ധം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഇറാന്‍റെ മിസൈല്‍ ശേഷി നശിപ്പിച്ചുവെന്നായിരുന്നു ട്രംപിന്‍റെയും ഇസ്രയേലിന്‍റെയും അവകാശവാദം. ലോഞ്ചിങ് പാഡുകള്‍ 90 ശതമാനത്തോളം തകര്‍ന്നുവെന്ന് യുഎസ് സൈന്യവും പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് ഇറാന്‍ മിസൈല്‍ ആക്രമണത്തിന്‍റെ കരുത്ത് കൂട്ടുന്നതാണ് ലോകം കണ്ടത്. ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ട് ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തി. ഇറാന്‍റെ മിസൈല്‍ ശേഷി പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ലോഞ്ചിങ് പാഡുകള്‍ ഇപ്പോഴും സജീവമാണെന്നും യുഎസ് ഇന്‍റലിജന്‍സും പറയുന്നു. ഇതും ട്രംപിന് ക്ഷീണമേറ്റി.
മിസൈലാക്രമണത്തിനൊരുങ്ങുന്നതിന്‍റെ ചിത്രം IRGC പുറത്തുവിട്ടത് (Image Credit: AFP)
യുദ്ധത്തില്‍ യുഎസ് ജയിച്ചുവെന്ന ട്രംപിന്‍റെ അവകാശവാദം ഇറാന്‍ ഒരുഘട്ടത്തിലും മുഖവിലയ്ക്കെടുത്തില്ലെന്നതും ആക്രമണങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നുവെന്നതും വലിയ തിരിച്ചടിയായാണ് അമേരിക്കന്‍ ജനത കരുതുന്നത്. ബെന്യമിന്‍ നെതന്യാഹുവിന്‍റെ പ്രേരണയ്ക്ക് വഴങ്ങി ട്രംപ് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന് സെനറ്റര്‍മാരടക്കം പരസ്യമായി പറഞ്ഞു. ഒരു ജനതയെ അപ്പാടെ കൊന്നൊടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പരസ്യ പ്രഖ്യാപനം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും യുഎസില്‍ത്തന്നെ അഭിപ്രായമുയര്‍ന്നു. ഹോര്‍മുസ് പിടിച്ചെടുക്കാന്‍ ഒപ്പം ചേരണമെന്ന ട്രംപിന്‍റെ ആവശ്യം നാറ്റോ തള്ളിയതും ട്രംപിനും അമേരിക്കയ്ക്കും ക്ഷീണമായെന്നാണ് വിലയിരുത്തല്‍.