വ്യാപാര യുദ്ധത്തില്‍ യുഎസും ചൈനയും നേര്‍ക്കുനേര്‍ നില്‍കെ ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷിച്ച് ചൈന. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന് കീഴിലെ ശാസ്ത്രജ്ഞരാണ് രണ്ട് കിലോ ഭാരമുള്ള ബോംബ് നിര്‍മിച്ചത്. ദക്ഷിണ ചൈന കടലില്‍ ആധിപത്യം ശ്രമിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കും തായ്‌വാനുള്ള അമേരിക്കയുടെ പ്രതിരോധ പിന്തുണ വർധിക്കുന്ന സാഹചര്യത്തിലുമാണ് നടപടി.
സാധാരണ ആണവ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി മഗ്നീഷ്യം ഹൈഡ്രൈഡ് ആണ് പുതിയ ബോംബില്‍ ഉപയോഗിക്കുന്നത്. ഖരാവസ്ഥയിലുള്ള മഗ്നീഷ്യം ഹൈഡ്രൈഡിന് കൂടുതൽ ഹൈഡ്രജൻ സംഭരിക്കാൻ കഴിയുമെന്നതാണ് ഗുണം. ബോംബ് ഡിറ്റണേറ്റ് ചെയ്ത് കഴിഞ്ഞാല്‍ മഗ്നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കും. പുറത്തുവരുന്ന ഹൈഡ്രജന്‍ ഗ്യാസിന് 1,000 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള അഗ്നിഗോളമുണ്ടാക്കാന്‍ സാധിക്കും. ഇവ നടക്കാന്‍ രണ്ട് സെക്കന്‍ഡ് മതിയെന്നതാണ് ബോംബിന്‍റെ പ്രത്യേകത. ടിഎന്‍ടി സ്ഫോടനത്തേക്കാള്‍ 15 മടങ്ങ് ശേഷിയുള്ളതാണ് ഈ സ്ഫോടനങ്ങള്‍.
നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബുകളുടെ സ്ഫോടന ഫലമായുണ്ടാകുന്ന താപത്തിന് അലുമിനിയത്തെ ഉരുകാനും പ്രദേശത്തെയാകെ ഇല്ലാതാക്കാനും ശേഷിയുണ്ട്. സ്ഫോടനത്തിൽ മഗ്നീഷ്യം ഹൈഡ്രൈഡ് ചെറു കഷണങ്ങളായി മാറി ഹൈഡ്രജൻ വാതകം പുറത്തുവിടും. അവ വായുവുമായി കലര്‍ന്ന് അഗ്നിഗോളമായി മാറുന്നു. അങ്ങനെയുണ്ടാകുന്ന താപത്തിലൂടെ കൂടുതല്‍ മഗ്നീഷ്യം ഹൈഡ്രൈഡ് പുറത്തെത്തുകയും ഹൈഡ്രജന്‍ വിഘടിക്കുകയും ചെയ്യും. ഇത് തുടര്‍ന്നു കൊണ്ടിരിക്കുന്നതാണ് നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബുകളുടെ പ്രവര്‍ത്തന രീതി.
സെക്കന്‍ഡുള്‍ കൊണ്ട് വലിയതാപം പുറത്തുവിട്ട് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് യുദ്ധഭൂമിയില്‍ ഇവയുടെ പ്രയോജനം. പ്രധാന റോഡുകളിലേക്ക് പ്രവേശനം തടയുന്നതിനും ആവശ്യമായ ഭാഗങ്ങള്‍ കത്തിച്ചു കളയുന്നതിനും ചെറിയ അളവിലുള്ള ബോംബ് മതിയാകും. ഈ വർഷമാദ്യം ഷാൻക്സി പ്രവിശ്യയിൽ പ്രതിവർഷം 150 ടൺ മഗ്നീഷ്യം ഹൈഡ്രൈഡ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന കേന്ദ്രം തുറന്നിട്ടുണ്ട്.