ഇസ്രയേലിന്‍റെ സൈനിക നടപടിക്കിടെ ഹമാസ് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്. ഹമാസിന്‍റെ സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നത് അടക്കം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഹമാസ് പ്രതിസന്ധിയിലായതെന്ന് അറബ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലുണ്ട്.
ഗാസയിലേക്ക് എത്തുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റാണ് ഹമാസ് പണം ശേഖരിച്ചിരുന്നത്. വ്യാപാരികള്‍ക്ക് നികുതി ചുമത്തിയും ചെക്ക് പോസ്റ്റില്‍ തീരുവ വഴിയും കൊള്ളയടിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെയുമാണ് വരുമാനം കണ്ടെത്തുന്നത്.
പുതിയ സാമ്പത്തിക പ്രതിസന്ധിയോടെ ഹമാസ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന പല ജീവനക്കാര്‍ക്കും ശമ്പളത്തിന്‍റെ പകുതി മാത്രമാണ് നല്‍കിയത്. കുറഞ്ഞ റാങ്കിലുള്ള ഹമാസ് സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസം 200 ഡോളറിനും 300 ഡോളറിനും ഇടയിലാണ് (17,000 രൂപ മുതല്‍ 25,500 രൂപ) ശമ്പളം.
ജനുവരിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഹമാസിന് താൽക്കാലിക സാമ്പത്തിക ഉത്തേജനം ഉണ്ടായിരുന്നു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിയതോടെ ഇതില്‍ നിന്നും ഹമാസിന് സാമ്പത്തികനേട്ടമുണ്ടായി. മാർച്ചിൽ വെടിനിർത്തൽ അവസാനിച്ചതോടെ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും സഹായ വിതരണം നിർത്തിവയ്ക്കുകയും ചെയ്താണ് ഹമാസിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഫണ്ട് വിതരണം നടത്തുന്ന ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ സേനയുടെ ആക്രമണങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് മുന്നോടിയായി വലിയ അളവില്‍ ഹമാസ് ഫണ്ട് ശേഖരിച്ചിരുന്നു ഖത്തറിൽ നിന്നും ഹമാസിന് പ്രതിമാസം 15 മില്യൺ ഡോളറാണ് ലഭിച്ചിരുന്നത്. തുർക്കിയിൽ നിന്നടക്കം ആകെ 500 മില്യൺ ഡോളർ ഫണ്ടും ലഭിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു.