പ്രവാസി മലയാളികളുടെ ആരോഗ്യ-അപകട പരിരക്ഷയ്ക്കായി കേരള സർക്കാരും നോർക്കയും ചേർന്ന് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാൻ ഒരവസരം കൂടി. പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ഈ മാസം 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. കൂടുതൽ പ്രവാസികളെ പദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയപരിധി നീട്ടിയത്.
നോർക്ക പ്രവാസി ഐ.ഡി കാർഡുള്ള ജോലിക്കാർക്കും സ്റ്റുഡന്റ് വീസയിലുള്ളവർക്കും പദ്ധതിയിൽ അപേക്ഷിക്കാം. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായമാണ് ലഭിക്കുക. 70 വയസ്സ് വരെയുള്ള പ്രവാസികൾക്കും നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. കേരളത്തിലെ 668 എണ്ണം ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സാ സൗകര്യമുണ്ട്. 5,499 രൂപ മുതലാണ് പ്രീമിയം ആരംഭിക്കുന്നത്. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾക്കും പദ്ധതിയിൽ ചേരാം. Also Read: 'കേളികൊട്ടുയരുന്ന കേരളം'; ആനന്ദത്താല്‍ സഭയില്‍ പാട്ട് പാടി സുരേഷ് ഗോപി
വിദേശത്ത് അപകടമരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക പൂർണ്ണമായും ലഭിക്കുന്നതിനൊപ്പം മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപയുടെ അധിക സഹായവും നൽകും. അപകടത്തിൽ പൂർണ്ണ വൈകല്യം സംഭവിച്ചാലും 5 ലക്ഷം രൂപ ലഭിക്കും. ഒരു വർഷ കാലാവധിയുള്ള പോളിസി എല്ലാ വർഷവും പുതുക്കേണ്ടതാണ്. നിലവിൽ 1,32,000-ത്തിലധികം പ്രവാസികൾ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്നും ജൂലൈ 31 വരെ 227 കോടി രൂപ ആനുകൂല്യമായി കൈമാറിയതായും നോർക്ക സി.ഇ.ഒ അറിയിച്ചു.