People stand on a bridge destroyed after a strike in Hormozgan province, southern Iran, Saturday, July 18, 2026. (Amirhosein Khorgooi/Iranian Students' News Agency via AP)
ജോർദാനിൽ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ നിലവിലെ യുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി. പരുക്കേറ്റ സൈനികരുടെ എണ്ണം 430 കടന്നു. വെള്ളിയാഴ്‌ചയായിരുന്നു ജോര്‍ദാനില്‍ യുഎസ് സേനാ താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയത്. മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പെന്റഗൺ അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജൂലൈ 17നാണ് ആക്രമണം നടന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നു. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. പരുക്കേറ്റ നാലു സൈനികരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ പറയുന്നു.
ഇറാനിെല സൈനിക ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഭൂഗര്‍ഭ ആയുധ സംഭരണ ശാലകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കി യുഎസ് ആക്രമണം തുടരുന്നതിനു പിന്നാലെയാണ് ജോര്‍ദന്‍, കുവൈത്ത്, ഇറാഖ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഇന്നലെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് കുവൈത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കുവൈത്തിലെ ഒരു ജലശുദ്ധീകരണ ശാലയ്ക്കും എണ്ണ ഉൽപ്പാദന കേന്ദ്രത്തിനും ഇറാന്റെ മിസൈൽ ആക്രമണത്തിൽ കനത്ത കേടുപാടുകൾ സംഭവിച്ചു.
അതേസമയം ഇറാനെതിരെ യുഎസ് ആക്രമണം തുടര്‍ന്നാല്‍ മറക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പരമോന്നത നേതാവ് മുജ്തബ ഖമനയി എക്സിലൂടെ പ്രതികരിച്ചത്. യുഎസ് പ്രസിഡന്റ് ഒപ്പുവച്ച കരാര്‍ വിലകുറഞ്ഞതും അസാധുവുമാണെന്നും യുദ്ധം ഇളക്കിവിടാനാണ് അമേരിക്കയുെട ശ്രമമെന്നുമായിരുന്നു മുജ്തബയുടെ പ്രതികരണം.