AI Generated Image
പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയും ആഗോള ഊർജ്ജ വിപണിയെ സ്തംഭിപ്പിച്ചും നാല് മാസത്തോളമായി തുടർന്നുവന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ (MOU) ഒപ്പിട്ടു. അമേരിക്കയ്ക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ധാരണാപത്രത്തിൽ ഒപ്പിട്ടപ്പോൾ, ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് വരുന്ന വെള്ളിയാഴ്ച നടക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തോടെയാണ് യുദ്ധത്തിലേക്ക് വഴിമാറിയത്. ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇറാൻ പൂർണ്ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഉടനടി പുനരാരംഭിക്കും. ഇത് ഘട്ടംഘട്ടമായി പൂർണ്ണതോതിലാകും.
ഇറാന്മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതും, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാൻ ഫണ്ടുകൾ വിട്ടുകൊടുക്കുന്നതും ടെഹ്റാന്റെ ആണവപദ്ധതി നിലപാടുകളെ ആശ്രയിച്ചിരിക്കും. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ ഫണ്ട് നൽകുന്നത് അവസാനിപ്പിക്കണമെന്നതാണ് യു.എസിന്റെ പ്രധാന വ്യവസ്ഥ. ഈ ധാരണാപത്രത്തിന്റെ പൂർണ്ണരൂപം 48 മണിക്കൂറിനുള്ളിൽ പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്ന് യു.എസ് വ്യക്തമാക്കുന്നു.
ലെബനനിൽ നിന്നുള്ള ഇസ്രായേലിന്റെ സൈനിക പിന്മാറ്റം ഈ യു.എസ്-ഇറാൻ കരാറിലെ ഒരു വ്യവസ്ഥയല്ലെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഹിസ്ബുള്ളയിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ്ണ അവകാശമുണ്ടായിരിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.