Broken glass lies on the floor in a room damaged, according to Iranian authorities, by a nearby airstrike during U.S.-Israeli strikes in early March at the Golestan Palace, a UNESCO World Heritage site, in Tehran, Iran, Sunday, April 5, 2026. (AP Photo/Francisco Seco)
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ജനവാസമേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല. പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേലോ യുഎസോ ഏറ്റെടുത്തിട്ടില്ല. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ശേഷമാണ് ആക്രമണം ഉണ്ടായത്.
ടെഹ്റാനിലെ ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും പുലര്‍ച്ചെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണ ഭീഷണിയുള്ളതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ളവരെ ഇവിടെ നിന്നും നേരത്തെ ഒഴിപ്പിച്ചിരുന്നു. വ്യോമാക്രമണത്തില്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള പ്രകൃതിവാതക വിതരണ കേന്ദ്രത്തിനും നാശനഷ്ടമുണ്ടായി.
ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഷരീഫ് സര്‍വകലാശാലയില്‍ നടക്കുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് സര്‍വകലാശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വകലാശാലകള്‍ പോലെയുള്ള 'സുരക്ഷിത സ്ഥാനങ്ങള്‍' ആക്രമണം ഏകോപിപ്പിക്കാനായി ഇറാന്‍ തിരഞ്ഞെടുക്കുന്നുണ്ടെന്നാണ് യുഎസ് ആരോപിക്കുന്നത്.
പുലര്‍ച്ചെ ടെഹ്റാനിലെ ഷിയ സെമിനാരി നഗരമായ ക്വോമിന് നേരെ വ്യോമാക്രമണം ഉണ്ടായെന്നും ജനവാസ മേഖലയിലെ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യയും നാശനഷ്ടങ്ങളുടെ കണക്കും കുറച്ച് ദിവസങ്ങളായി ഇറാന്‍ പുറത്തുവിട്ടിട്ടില്ല.