Image from video
ഇറാന്‍ യുഎസ് ഇസ്രയേല്‍ യുദ്ധം രണ്ടാഴ്ച പിന്നിട്ടിട്ടും കരുതല്‍ ശേഖരത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിഡിയോ പുറത്തുവിട്ട് ഇറാന്‍. കണ്ടതെല്ലാം ചെറുതെന്നും ഇനി വരാനിരിക്കുന്നതാണ് യഥാര്‍ത്ഥ ഇറാനെന്നും തോന്നിപ്പിക്കുംവിധത്തിലുള്ള ഭൂഗര്‍ഭ ആയുധകലവറയാണ് ഇറാന്‍ ൈസന്യം തുറന്നുകാണിച്ചത്. ‘മിസൈല്‍ സിറ്റി’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന ആയുധക്കലവറയുടെ ഭൂഗര്‍ഭദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് പുറത്തുവന്നത്. Also Read: ടെഹ്റാന്‍ തെരുവുകളിലൂടെ ഇറങ്ങി നടന്ന് പെസഷ്കിയന്‍, ലരിജാനി, അറഗ്ചി; ഇറാന്‍റെ ശക്തിപ്രകടനം
ഹോര്‍മുസിലൂടെ അനുമതിയില്ലാതെ കപ്പല്‍ കടന്നാല്‍ കത്തിക്കുമെന്ന് പറഞ്ഞത് ഈ വന്‍ശേഖരം സജ്ജമാക്കിയായിരുന്നുവെന്നു വേണം മനസിലാക്കാന്‍. ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനായി വലിയ തോതിലുളള സൂയിസൈഡ് ഡ്രോണ്‍ ബോട്ടുകളാണ് ഇറാന്‍റെ ഉള്‍ഭാഗത്തുള്ളത്. ചില ആയുധങ്ങള്‍ വിക്ഷേപിക്കുന്ന ദൃശ്യങ്ങളടക്കം വിഡിയോയില്‍ കാണാം.
അതേസമയം ഈ വിഡിയോ എന്ന് ചിത്രീകരിച്ചതാണന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ഭാഗത്ത് അമേരിക്കന്‍ ആക്രമണമുണ്ടായോ എന്ന കാര്യത്തില്‍ പോലും നിലവില്‍ സ്ഥിരീകരണങ്ങളൊന്നുമില്ല. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ചിത്രത്തിന് താഴെയായി ട്രെയിലറില്‍ കയറ്റിയ നിലയിലുള്ള നാവിക ഡ്രോണുകളും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.
ആളില്ലാ ഉപരിതല വാഹനം എന്നറിയപ്പെടുന്ന നേവല്‍ ഡ്രോണുകള്‍ ഇതിനോടകം തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലെ രണ്ട് ഓയില്‍ ടാങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച ചെറുബോട്ടുകളില്‍ ചിലത് വെള്ളത്തിന് തൊട്ടുതാഴെയായും മറ്റുചിലത് വെള്ളത്തിന്റെ ഉപരിതലത്തിലൂടെയുമാണ് സഞ്ചരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ഒമാൻ തീരത്തുവെച്ച് ‘MKD VYOM’ എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിൽ ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപത്തുവച്ച് ‘സൊനാംഗോൾ നമിബെ’ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു. യുക്രയിന്‍-റഷ്യ യുദ്ധത്തിലും, ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടലിലും പരീക്ഷിച്ച് വിജയിച്ച ഡ്രോൺ ആക്രമണങ്ങൾ ഇപ്പോൾ ഗൾഫ് മേഖലയിലേക്കും വ്യാപിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്.
ലോകരാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്നതും ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇവിടെ ഇറാന്‍ ആക്രമണഭീഷണി മുഴക്കിയതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളര്‍ കടക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനോടകം തന്നെ ഇന്ത്യടക്കമുള്ള ലോകരാജ്യങ്ങളില്‍ ഗ്യാസ്, എണ്ണപ്രതിന്ധി രൂക്ഷമായിരിക്കുകയാണ്.