Image Credit: X@mrkaindaluk07
ടെഹ്റാനിലെ ഓയില്‍ സംഭരണ ശാലയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ടെഹ്‌റാനിലെയും അൽബോർസ് പ്രവിശ്യയിലെയും നാല് എണ്ണ സംഭരണ കേന്ദ്രങ്ങളിലും എണ്ണ ഉൽപാദന കൈമാറ്റ കേന്ദ്രത്തിലുമാണ് അര്‍ധരാത്രിയോടെ ആക്രമണമുണ്ടായത്. എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും വലിയ തീഗോളമുണ്ടായി. ശക്തമായ പുക ഉയരുകയാണ്. രാവിലെയോടെ ടെഹ്റാനില്‍ കറുത്ത മഴ പെയ്തു. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
വടക്കുകിഴക്കന്‍ ടെഹ്റാനിലെ അഗ്ദാസീ ഓയില്‍ വാര്‍ഹൗസ്, ടെഹ്റാന്‍ റിഫൈനറി, കിഴക്കന്‍ ടെഹ്റാനിലെ ഷഹ്റാന്‍ ഓയില്‍ ഡിപ്പോ, കരജ് സിറ്റിയിലെ ഓയില്‍ ഡിപ്പോ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഷഹരാന്‍ ഓയില്‍ ഡിപ്പോയില്‍ നിന്നും എണ്ണ നിരത്തിലേക്ക് ഒഴുകിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നാല് ടാങ്കര്‍ ഡ്രൈവര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന എണ്ണ സംഭരണ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ടെഹ്റാനില്‍ കറുത്ത നിറത്തിലുള്ള മഴപെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കറുത്ത നിറത്തിലുള്ള മഴയാണ് പെയ്തത്. വെള്ളത്തില്‍ എണ്ണയുടെ അംശം കലര്‍ന്നിട്ടുണ്ട്. നഗരം ഇരുണ്ടിരിക്കുകയാണെന്നും ആകാശം കറുത്തവസ്ഥയിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ''രാത്രി നടന്ന സ്ഫോടനത്തില്‍ ആകാശമാകെ പ്രകാശിച്ചു. ഇതിനുമുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം ഭീകരമായിരുന്നു അത്. ലോകാവസാനം എത്തിയതുപോലെ തോന്നി, അല്ലെങ്കിൽ നരകത്തെ സങ്കൽപ്പിച്ചത് പോലെ" എന്നാണ് പ്രദേശവാസികള്‍ സംഭവത്തെ പറ്റി പറഞ്ഞത്.
വിഷലിപ്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇറാനിയൻ റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ശേഷമുണ്ടാകുന്ന മഴയില്‍ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങരുതെന്നും റെഡ് ക്രെസന്‍റ് വ്യക്തമാക്കി. കോണ്‍ക്രീറ്റ്, മെറ്റല്‍ റൂഫിന് കീഴില്‍ അഭയം തേടണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, ആക്രമണത്തിന് പിന്നാലെ ഇറാനില്‍ വ്യക്തിഗത കാര്‍ഡ് ഉപയോഗിച്ച് വാങ്ങാവുന്ന എണ്ണ ക്വാട്ട കുറച്ചു. നേരത്തെ പ്രതിദിനം 30 ലിറ്റര്‍ എണ്ണ വാങ്ങിയിരുന്നവര്‍ക്ക് ഇനി മുതല്‍ 20 ലീറ്റര്‍ മാത്രമെ ലഭിക്കുകയുള്ളൂ. 2-3 ദിവസത്തിനുള്ളില്‍ വിതരണം സാധാരണ രീതിയിലാകുമെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.