ദോഹയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം പുക ഉയരുന്നു. മാര്‍ച്ച് ഒന്നിനുള്ള ചിത്രം.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം.  യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്‍റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന്  കൈമാറുന്നതായി വിവരം. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന യുഎസ് സൈനികർ, നാവിക കപ്പലുകൾ, വിമാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. 

‘ഖമനയിയു‌ടെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇറാനില്‍ പോയി താമസിക്കാം’; യുഎസ് സൈന്യത്തിലെ ഇന്ത്യക്കാരി

റഷ്യയുടെ സൈനിക സാറ്റ്‍ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന്  ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങൾ, വ്യോമ പ്രവർത്തനങ്ങൾ എന്നിവയുടെ സാറ്റ്‍ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്‍റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്‍റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാൻ നടത്തിയ നിരവധി ഡ്രോൺ ആക്രമണങ്ങൾ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍  കൊല്ലപ്പെട്ടിരുന്നു. 

 

ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ് ഇന്‍റലിജന്‍സ് നിരീക്ഷണം നടത്തുന്നുണ്ട്. സാമ്പത്തികമായി ചൈന സഹായക്കുന്നുണ്ടെന്നാണ് യുഎസ് കരുതുന്നത്. ഒപ്പം മിസൈല്‍ ഘടകങ്ങളും നല്‍കുന്നുണ്ട്. അതേസമയം നിലവില്‍ ചൈന സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്നില്ല. എണ്ണ ഇറക്കുമതിയുടെ പ്രധാന വിപണിയായ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നതില്‍  ചൈനയ്ക്ക് താല്‍പര്യമില്ല.  ഇറാന്‍ മറ്റു രാജ്യങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നത് നിരീക്ഷിക്കുകയാണെന്നാണ്  യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത്. 

ഇറാനെതിരെ കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ഇസ്രയേല്‍; അമേരിക്കന്‍ പിന്തുണ

വര്‍ഷങ്ങളായി മികച്ച സൈനിക സഹകരണമുള്ള രാജ്യമാണ് ഇറാനും റഷ്യയും. ഇറാന്‍റെ ഷഹീദ് ഡ്രോണുകളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും യുക്രൈന്‍ അധിനിവേശ സമയത്ത് ഇറാന്‍ റഷ്യയ്ക്ക് കൈമാറിയിരുന്നു. ഇറാനിയന്‍ ഡിസൈന്‍ഡ് ഡ്രോണ്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കാന്‍ റഷ്യയ്ക്ക് സഹായം നല്‍കിയിരുന്നു. തിരികെ സൈനിക സാങ്കേതിക വിദ്യയും ആണവ പദ്ധതിയിലുംറഷ്യ ഇറാനെ സഹായിച്ചിരുന്നു എന്നാണ് വിവരം.

ENGLISH SUMMARY:

Iran and Russia are collaborating closely, with Russia providing critical military intelligence on US assets in the Middle East to Iran. This alleged intelligence sharing, including satellite data and information on US military movements, has aided Iran's precision strikes on US forces and facilities.