F/A-18F Super Hornet, attached to Strike Fighter Squadron (VFA) 41, making an arrested landing on the flight deck of Nimitz-class aircraft carrier USS Abraham Lincoln (CVN 72) in support of Operation Epic Fury on February 28, 2026
ഇറാനെതിരെ യു.എസ്– ഇസ്രേയല്‍ സംയുക്ത സേന തുടങ്ങിയ ആക്രമണത്തിന്‍റെ തുടര്‍ച്ച അഞ്ചാം ദിവസം പിന്നിടുകയാണ്. സംഘര്‍ഷം നീളുന്നതോടെ ഗള്‍ഫ് മേഖലയിലും ഇസ്രയേലിലും ഇറാന്‍ നടത്തുന്ന തിരിച്ചടിയുടെ ശേഷി കുറയുകയാണെന്നാണ് യു.എസിന്‍റെ വിലയിരുത്തല്‍. തുടര്‍ച്ചയായ ആക്രമണങ്ങളും ഇറാന്‍റെ സൈനിക ശേഷിക്ക് നേരെ യു.എസ്– ഇസ്രയേല്‍ സംയുക്ത സേന നടത്തിയ ആക്രമണങ്ങളും തിരിച്ചടി ശേഷിയെ ബാധിച്ചു എന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം, ആയുധങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ യു.എസ് നടപടി തുടങ്ങിയിട്ടുണ്ട്.
മിസൈലുകള്‍ കുറയുന്നു, 10 ദിനം കൂടി ആക്രമണം തുടര്‍ന്നാല്‍ യുഎസ് പാടുപെടുമെന്ന് പെന്റഗണ്‍
ഷഹീദ് ക്ലാസ് കാമികാസെ ഡ്രോണുകൾ മുതൽ ഫത്താഹ് ക്ലാസ് ഹൈപ്പർസോണിക് മിസൈലുകൾ വരെയുള്ള ആയുധങ്ങളാണ് ഇറാന്‍റെ തിരിച്ചടിയുടെ കുന്തമുന. എന്നാല്‍ ഇവയുടെ ശേഖരം കുറയുന്നു എന്നാണ് യു.എസ് വിലയിരുത്തുന്നത്. ഇറാന്‍ ഇതുവരെ 500 ലധികം ബാലിസ്റ്റിക് മിസൈലും 2000 ത്തിലധികം ഡ്രോണും പ്രയോഗിച്ചു എന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കണക്ക്. യു.എസ് സേന ഇറാന്‍റെ ലോഞ്ചറുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷം ഇറാന്‍റെ ആക്രമണ ശേഷി കുറയുകയാണെന്ന് ചീഫ് അഡ്മിറൽ ബ്രാഡ് കൂപ്പർ ബുധനാഴ്ച പറഞ്ഞു.
അതേസമയം, ഇറാന്‍റെ ശേഷി കുറയുന്നു എന്ന് വാദിക്കുന്ന യു.എസ് ആയുധ ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ യു.എസ് നടപടി തുടങ്ങി. ആയുധ ഉല്‍പ്പാദനം വേഗത്തിലാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി ട്രംപ് ഭരണകൂടം വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രധാന യുഎസ് പ്രതിരോധ കരാറുകാരുടെ യോഗം വിളിച്ചിട്ടുണ്ട്. ലോക്ക്ഹീഡ് മാർട്ടിൻ, റേതിയോൺ തുടങ്ങിയ കമ്പനികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇറാന്‍ സംഘര്‍ഷത്തിനൊപ്പം യുക്രൈനിലും ഗാസയിലും ഉപയോഗിച്ചതു വഴിയുണ്ടായ ആയുധ നഷ്ടം തിരികെ സ്റ്റോക്ക് ചെയ്യുകയാണ് യു.എസിന്‍റെ ശ്രമം.
ശനിയാഴ്ച മുതൽ ഇറാനിലുടനീളം ഏകദേശം 2000 ലക്ഷ്യങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതായും ഒരു അന്തർവാഹിനി ഉൾപ്പെടെ 17 ഇറാനിയൻ കപ്പലുകൾ നശിപ്പിച്ചതായാണ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ അവകാശവാദം. യു.എസിന്‍റെ 50,000 സൈനികരും 200 ലധികം യുദ്ധ വിമാനങ്ങളും രണ്ട് വിമാന വാഹിനി കപ്പലുകളുമാണ് എന്നിവയാണ് ഇറാനെതിരായ ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്.