The US embassy headquarters in Riyadh is pictured on March 3, 2026, after it was hit by drone strikes earlier. Iran hit back at industrial and diplomatic targets across the Middle East on March 3, with Washington warning its citizens to evacuate the entire region. (Photo by AFP)
യു.എസ് എംബസിക്ക് നേരെ ഉൾപ്പടെ റിയാദ്, അൽ ഖർജ് നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനയച്ച എട്ട് ഡ്രോണുകളാണ് ഇന്ന് എത്തിയതെന്ന് സൗദി. അവയെ ആകാശത്തുവെച്ചുതന്നെ തകർക്കാൻ കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ രണ്ട് ഡ്രോണുകൾ റിയാദിലെ അമേരിക്കൻ എംബസിയെ ലക്ഷ്യമിട്ടാണെത്തിയത്. എംബസി കെട്ടിടത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എംബസി വളപ്പിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടാവുകയും കെട്ടിടത്തിന് നിസ്സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. Also Read: ഹോര്‍മൂസ് അടച്ച് ഇറാന്‍, എണ്ണവില കുതിക്കും; എല്ലാ കപ്പലുകള്‍ക്കും നേരെ വെടിവയ്പ്
ഈ ആക്രമണത്തോടുള്ള പ്രതികരണം ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. റിയാദിലെ എംബസിക്കുനേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായി നിലനിൽക്കുന്ന സംഘർഷത്തിനിടെ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മേഖലയിലെ സ്ഥിതിഗതികൾ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണെന്നും റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും യു.എസ് എംബസി നിർദ്ദേശം നൽകി.
തിങ്കളാഴ്ചയും സമാനമായ രീതിയിൽ അഞ്ച് ഡ്രോണുകൾ റിയാദിലെ അമീർ സുൽത്താൻ എയർബേസിന് സമീപത്തുവെച്ച് സൗദി അറേബ്യ തകർത്തിരുന്നു. കൂടാതെ, കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറിക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ച രണ്ട് ഡ്രോണുകളും പ്രതിരോധ സേന തകർത്തു.
ദഹ്‌റാനിൽ മിസൈൽ, ഡ്രോൺ ആക്രമണ സാധ്യതയുണ്ടെന്നും യു.എസ് കോൺസുലേറ്റിലേക്ക് വരരുതെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും യുഎസ് പൗരന്മാര്‍ക്ക് കോൺസുലേറ്റ് മുന്നറിയിപ്പ് നല്‍കി.