പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലും അതിരൂക്ഷം തുടരുന്നതിനിടെ യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍. ശത്രുവിന്റെ ആക്രമണം കരുത്തോടെ നേരിട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ യുഎസ് ക്യാംപുകളും ഇറാന്‍ ആക്രമിച്ചു. ഇതോടെ കൂടുതല്‍ യു.എസ്. യുദ്ധവിമാനങ്ങള്‍ പശ്ചിമേഷ്യയിലേക്ക് പറന്നു. 

 

റിയാദിലെ യു.എസ് എംബസിയില്‍ സ്ഫോടനത്തില്‍ തീപിടിത്തമുണ്ടായി. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് സൗദി അധികൃതര്‍ അറിയിച്ചു.  ആര്‍ക്കും പരുക്കില്ല. എംബസിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഡ്രോണ്‍, മിസൈല്‍ ആക്രമണം ചെറുത്തതായി യു.എ.ഇയും ബഹ്റൈനും  വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് ബഹ്റൈന്‍ അറിയിച്ചു.  കുവൈത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കപ്പലുകള്‍  കത്തിക്കുമെന്നാണ് ഭീഷണി. 

 

Also read: ഇറാന്റെ 10 നാവിക കപ്പലുകള്‍ തകര്‍ത്തെന്ന് വാദം; യുദ്ധം ആഴ്ചകള്‍ നീളുമെന്ന് ട്രംപ്

 

പശ്ചിമേഷ്യയില്‍ നിന്ന് ഒഴിയാന്‍ യുഎസ് പൗരന്മാര്‍ക്ക് നിര്‍േദശം നല്‍കി. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രയേല്‍, വെസ്്റ്റ് ബാങ്ക്, ഗാസ, ജോര്‍ദാന്‍, കുവൈത്ത്, ലബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുഎഇ, യമന്‍ എന്നിവിടങ്ങളില്‍ നിന്നൊഴിയാനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശം. 

 

അതേസമയം, ഇറാനിലും ലബനനിലും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു.  ബെയ്റൂട്ടില്‍ ഹിസ്ബുല്ല കമാന്‍ഡ് സെന്ററുകളും ആയുധങ്ങളും  തകര്‍ത്തു. ലബനനിലെ  പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിന്റെ കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ടെഹ്റാനിലും പശ്ചിമ ഇറാനിലും ആഭ്യന്തര, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇറാന്‍   ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് കേന്ദ്രമായ IRIBയിലും ആക്രമണം ഉണ്ടായി. അതിനിടെ ഇറാന്‍ നടപടിക്കിടെ പരുക്കേറ്റ യു.എസ് സൈനികര്‍ കൂടി മരിച്ചു. ഇതോടെ  കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി. 

 

ഇസ്രയേൽ - ഇറാൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫിലേക്കുള്ള വിമാന സർവീസ് ഭാഗികമായി പുനരാരംഭിക്കുന്നു. ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ നിന്ന്  പരിമിതമായ തോതിൽ സർവീസുകൾ ആരംഭിച്ചു. എമിറേറ്റ്‌സ്  സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, നേരത്തെ ബുക്ക് ചെയ്തവർക്കാണ് മുൻഗണന . അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയ ട്രാൻസിറ്റ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ എത്തിഹാദ് എയർവേയ്‌സ് 15  സർവീസ് നടത്തി. 

 

ഇൻഡിഗോ ഇന്ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക സർവീസ് നടത്തും. ​ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ്  ക്രമീകരണം. ഇന്ന് മുതൽ ഒമാനിലെ മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. കൊച്ചിയും കോഴിക്കോടും  ഉൾപ്പെടെയുള്ള ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ആദ്യഘട്ടത്തിൽ പുനഃസ്ഥാപിക്കുന്നത്. നാളെ രാവിലെ  10:25-ന് മസ്കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം സർവീസ് നടത്തുക

ENGLISH SUMMARY:

Iran ballistic missiles are targeting the UAE amidst escalating Middle East tensions between Israel and Iran. The conflict has led to increased US troop deployment in the region and disrupted Gulf aviation services.