Image Credit: AFP

ആണവചര്‍ച്ചയുടെ മൂന്നാംഘട്ടം വഴിമുട്ടുകയും ഇസ്രയേലില്‍ നിന്ന് പൗരന്‍മാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തതിന് പിന്നാലെ ഇറാനെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ആക്രമിച്ച് അമേരിക്കയും. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഓഫിസ് നിലനില്‍ക്കുന്നതിന് സമീപത്തായാണ് ആക്രമണം ഉണ്ടായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാര്‍ഥം ഖമനയി നേരത്തേ തന്നെ ടെഹ്റാന് പുറത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനൊപ്പം പങ്കെടുത്തതായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെ അമേരിക്ക ആക്രമിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും സ്ഥിരീകരിച്ചു.

ഇറാനുമായി നടത്തിയ ആണവ ചര്‍ച്ചകളില്‍ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും മൂന്നാം ചര്‍ച്ച അലസിപ്പിരിയുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം. 'അമേരിക്ക വലിയ തീരുമാനം കൈക്കൊള്ളുന്നു. നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ അതൊട്ടും എളുപ്പമുള്ള ഒന്നല്ല.. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കക്കാരെ, മറ്റുമനുഷ്യരെ ഇറാന്‍ കൊന്നൊടുക്കുകയാണ്' എന്നായിരുന്നു ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്.യുഎസ് താല്‍പര്യപ്രകാരമുള്ള ആണവകരാറില്‍ എത്തിച്ചേരാന്‍ ഇറാന്‍ വിസമ്മതിച്ചതോടെയാണ് അമേരിക്കന്‍ ആക്രമണം. 'അമേരിക്കയ്ക്ക് വേണ്ടത് തരാന്‍ ഇറാന്‍ തയാറാവുന്നില്ലെന്നും അതുകൊണ്ട് തന്നെ ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷ ഇല്ലെന്നുമായിരുന്നു' ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

'ആണവായുധം ഒരിക്കലും ഉണ്ടാക്കില്ല, സ്റ്റോക് പൈലിങും അവസാനിപ്പിക്കും. പരിശോധന അനുവദിക്കും. അത് സമാധാനപരമായും സുസ്ഥിരമായും നടത്തും. കരാര്‍ കയ്യെത്തും ദൂരെയാണ്'– എന്ന് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഒമാന്‍ വിദേശകാര്യമന്ത്രി ബദ്ര്‍ അല്‍ബുസെയ്ദി  നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. താനായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റെങ്കില്‍ കരാറില്‍ എത്തുന്നതിനായി പൂര്‍ണമായ ശ്രമം നടത്തിയേനെ എന്നും അല്‍ബുസെയ്ദി കൂട്ടിച്ചേര്‍ത്തിരുന്നു.

ENGLISH SUMMARY:

In a dramatic escalation of Middle East tensions, the United States has joined Israel in launching military strikes against Iran following the collapse of the third round of nuclear talks. International media reported massive explosions near the office of Iran's Supreme Leader, Ayatollah Ali Khamenei, who has reportedly been moved to a high-security secret location. US President Donald Trump expressed dissatisfaction over the failed negotiations, stating that Iran refused to meet US demands for a stable nuclear deal. Top US officials confirmed their participation alongside Israel, citing Iran's long history of regional aggression as a primary reason for the strike. Meanwhile, mediator Oman expressed disappointment, noting that a peaceful agreement was within reach before the diplomatic breakdown. This military intervention marks a significant turning point in global geopolitics in early 2026.