Smoke rises from a fire, as the Israel-Iran air war continues, in Tehran, Iran, in this still image obtained from social media video released June 17, 2025. Social Media/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. NEWS USE ONLY
ഇറാന്‍റെ പ്രത്യാക്രമണം കടുക്കുന്നതിനിടെ അതിരൂക്ഷമായ മിസൈല്‍ ആക്രമണവുമായി ഇസ്രയേല്‍. ഇറാന്‍റെ തന്ത്രപ്രധാന സുരക്ഷാകേന്ദ്രം വ്യോമാക്രമണത്തിലൂടെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് അവകാശപ്പെട്ടു. ടെഹ്റാനില്‍ നിന്ന് വന്‍ സ്ഫോടന ശബ്ദം കേട്ടുവെന്ന് എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്‍റെ യുദ്ധവിമാനങ്ങള്‍ അനായാസം ഇറാനിലെത്തി കനത്ത നാശം വിതച്ചുവെന്നും ഇറാന്‍റെ ഏകാധിപതിയുടെ വലങ്കൈ തന്നെ തകര്‍ത്തുവെന്നും കാറ്റ്സ് പ്രസ്താവനയില്‍ കുറിച്ചു. ഖമനയിയുടെ അധികാരകേന്ദ്രങ്ങള്‍ ഇറാനില്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഇസ്രയേല്‍ നാശം വിതയ്ക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. Also Read: ഇസ്രയേലിന്‍റെ അയണ്‍ഡോമിനെയും ഭേദിച്ച് ഫത്താ
അതേസമയം, ഭീഷണി വിലപ്പോവില്ലെന്നും ഇറാന്‍ കീഴടങ്ങില്ലെന്നും അതേ കുറിച്ച് ആലോചിക്കേണ്ടെന്നും ആയത്തുള്ള ഖമനയി വ്യക്തമാക്കി. യുഎസ് , സംഘര്‍ഷത്തില്‍ ഇടപെടല്‍ നടത്തിയാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത നാശമുണ്ടാക്കുമെന്നും ഖമനയി ഔദ്യോഗിക ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.'ഏത് തരത്തിലുള്ള സൈനിക നീക്കവും മറക്കാനും മായ്ക്കാനും കഴിയാത്ത നഷ്ടമുണ്ടാക്കുമെന്ന് അമേരിക്ക ഓര്‍ക്കണമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണിക്കെതിരെ ഖമനയിയുടെ തിരിച്ചടി. എന്നാല്‍ ഇറാനെ താന്‍ ആക്രമിക്കുമോ ഇല്ലയോ എന്ന് തനിക്ക് മാത്രമേ അറിയൂവെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഖമനയി ഒളിച്ചിരിക്കുന്ന സ്ഥലം അറിയാമെന്നും തല്‍ക്കാലം ഖമനയിയെ വധിക്കുന്നില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്‍റെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ഇസ്രയേലില്‍ അതിരൂക്ഷമായ ആക്രമണം ഇറാന്‍ നടത്തിയതും 'പോരാട്ടം തുടങ്ങി'യെന്ന് ഖമനയി പ്രഖ്യാപിച്ചതും. എന്നാല്‍ ഖമനയിയാണ് ലക്ഷ്യമെന്നും ഖമനയിയെ വകവരുത്തിയാല്‍ മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാകില്ലെന്നും പകരം അരനൂറ്റാണ്ടായി തുടരുന്ന സംഘര്‍ഷം അവസാനിക്കുമെന്നും ബെന്യാമിന്‍ നെതന്യാഹു നയം വ്യക്തമാക്കിയിരുന്നു.