An attempt to intercept a missile launched from Iran is made, as seen from Hebron, in the Israeli-occupied West Bank, June 17, 2025. REUTERS/Mussa Qawasma
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ‘തമ്മിലടിപ്പിച്ച്’ ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാൻ അവകാശപ്പെട്ടു. പല തലങ്ങളിലുള്ള ആകാശസുരക്ഷ മറികടന്ന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഹൈഫയും ടെൽ അവീവും ഉൾപ്പെടെ ഇസ്രയേലിലെ നിർണായക സ്ഥാനങ്ങളിൽ എത്തിയത് ഈ പുത്തൻ തന്ത്രത്തിലൂടെയാണെന്നാണ് അവകാശവാദം. അയേൺ ഡോം പ്രതിരോധ സംവിധാനത്തിലെ മിസൈലുകൾ ഇസ്രയേലിന്റെതന്നെ നെവാതിം വ്യോമതാവളത്തിൽ പതിക്കുന്നതായി അവകാശപ്പെടുന്ന വിഡിയോ തുർക്കിയിലെ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയുണ്ടായിട്ടും ആക്രമണം തടുക്കാൻ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ്ഡ് കോർ ചൂണ്ടിക്കാട്ടി. ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം തൊടുത്ത മിസൈലും ഇസ്രയേൽ പ്രതിരോധം മറികടന്നതായി റിപ്പോർട്ടുണ്ട്. ഇറാന്റെ അവകാശവാദത്തെക്കുറിച്ച് ഇസ്രയേൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
An interceptor flies in the sky as missiles from Iran are fired to Israel, as seen from Tel Aviv, Israel, June 17, 2025. REUTERS/Jamal Awad
അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഖമനയിയെ വധിച്ചാല്‍ സംഘര്‍ഷം വഷളാകുമെന്ന വാദം വെറുതേയാണെന്നും മധ്യപൂര്‍വേഷ്യയില്‍ അരനൂറ്റാണ്ടായി നീളുന്ന ഈ അസ്വസ്ഥത അവസാനിപ്പിക്കാന്‍ തങ്ങള്‍ തയാറെടുക്കുകയാണെന്നും എബിസി ന്യൂസിനോട് നെതന്യാഹു പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇറാന്‍ ഭരണകൂടമാണെന്നും സൗദിയിലെ അരാംകോയിലെ എണ്ണപ്പാടങ്ങളില്‍ വരെ ബോംബിട്ടുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആണവയുദ്ധത്തിന്‍റെ വക്കിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിക്കുകയാണ്. ഇത് തടയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും നെതന്യാഹു.
ആണവചര്‍ച്ചയുടെ മധ്യസ്ഥതയ്ക്ക് തുര്‍ക്കി രംഗത്തെത്തി. തയീപ് എര്‍ദോഗനും റഷ്യയുടെ വ്ലാഡിമിര്‍ പുടിനും ഫോണില്‍ ചര്‍ച്ച നടത്തി. ഇരുനേതാക്കളും ഇസ്രയേലിന്റെ കടന്നാക്രമണത്തെ അപലപിച്ചു. ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഇറാന്റേതു പ്രതിരോധമാണെന്നും റഷ്യ പ്രസ്താവിച്ചു.