arafa-sangamam

TOPICS COVERED

മാനവികതയുടെ മഹാ സംഗമത്തിനൊരുങ്ങി അറഫാ താഴ്‌വര. ഹജ്ജിന്‍റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം നാളെ. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 18 ലക്ഷത്തിലധികം വിശ്വാസികള്‍ അറഫയില്‍ സംഗമിക്കും. മലയാളികള്‍ ഉള്‍പ്പെടെയുളള  തീര്‍ത്ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ മിനയിലെ തമ്പുകളിലുണ്ട്. 

ആശുപത്രികളില്‍ ചികിത്സയിലുളള തീര്‍ത്ഥാടകരൊഴികെ മദീനയിലും മക്കയിലും എത്തിയ മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരും വൈകുന്നേരത്തോടെ മിനയിലെത്തി. ഇവിടെ നിന്നു 14 കിലോ മീറ്റര്‍ അകലെയാണ് അറഫാ മൈതാനം. മിനയില്‍ കിംഗ് അബ്ദുല്‍ അസീസ് പാലത്തിന് ഇരുവശത്തുമുളള ടെന്റുകളിലാണ് ഇന്ത്യക്കാര്‍ക്ക് താമസ സൗകര്യം. ഇതിനു പുറമെ കിംഗ് ഫഹദ്, സൂഖുല്‍ അറബ്, ജൗഹറ റോഡുകള്‍ക്കിടയില്‍ സജ്ജീകരിച്ചിട്ടുളള ടെന്റകളിലും ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ താമസിക്കുക.

തീര്‍ത്ഥാടകര്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുള്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ മിനയില്‍ ഹജ്ജ് മിഷന്റെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.

ENGLISH SUMMARY:

Over 1.8 million pilgrims from across the world, including many Malayalis, to gather at Arafat tomorrow for the most significant ritual of Hajj. Camps set up in Mina.