ജെപി മോര്‍ഗന്‍ ബാങ്ക് സീനിയര്‍ എക്സിക്യുട്ടീവിനെതിരായ ലൈംഗികാതിക്രമ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സാക്ഷികള്‍ രംഗത്ത്. മുന്‍ ബാങ്ക് ജീവനക്കാരനായ ചിരയു റാണയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കോടതിയില്‍ നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ലോര്‍ണ ഹാജ്ദിനിക്കെതിരെ, ചിരയു ഉന്നയിക്കുന്നത്. കേസില്‍ രണ്ട് പുതിയ സാക്ഷികളുടെ മൊഴിയും പുറത്തുവന്നിരിക്കുകയാണ്.
തന്റെ മേലുദ്യോഗസ്ഥയായ ലോര്‍ണ ഒരു ദിവസം പൂര്‍ണ നഗ്നയായി തന്റെ മുറിയിലേക്ക് കയറിവന്നുവെന്നും തന്നെ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചുവെന്നുമാണ് മൊഴി. താനതിനു വിസമ്മതിച്ചപ്പോള്‍ നീ എന്റെ സ്വന്തമാണെന്നും നീ കൂടെ വരുന്നതാണ് നല്ലതെന്നും പറഞ്ഞ് ലോര്‍ണ ഭീണഷിപ്പെടുത്തി. ജോലിസ്ഥലത്തെ ജീവിതം ലോര്‍ണ നരകതുല്യമാക്കിയെന്ന് റാണ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി സാക്ഷി മൊഴികളുണ്ട്. ലോര്‍ണയുടെ ഇത്തരം പ്രവൃത്തികള്‍ കാരണം തനിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ ബാധിച്ചതായും റാണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
എനിക്കിത് ചെയ്യാനാവില്ലെന്നും ദയവ് ചെയ്ത് മുറിയില്‍ നിന്നും പോകണമെന്നും റാണ ലോര്‍ണയോട് കരഞ്ഞുപറയുന്നത് താന്‍ കേട്ടെന്ന് മറ്റൊരു സാക്ഷി പറഞ്ഞ മൊഴിയും പുറത്തുവന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം പതിവുപോലെ ലോർണ ഹാജ്‌ദിനിയും ജെപി മോർഗൻ ബാങ്കും പൂർണമായും നിഷേധിച്ചു. റാണ ഉന്നയിക്കുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇതിന് തെളിവുകളില്ലെന്നുമാണ് ബാങ്കിന്റെ നിലപാട്. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് 10ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ച റാണ 1.2കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
37കാരിയായ ലോര്‍ണയ്ക്കെതിരെ വംശീയാധിക്ഷേപം, മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് റാണ ഉന്നയിച്ചിരിക്കുന്നത്. കേസ് ഇപ്പോള്‍ മാൻഹട്ടൻ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നേരത്തേ ഇന്ത്യന്‍ വംശജനായ യുവാവും ലോര്‍ണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.