ഇറാനെതിരായി തുടങ്ങിയ യുദ്ധം, എപിക് ഫ്യൂറി അവസാനിപ്പിച്ചെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസും ഇസ്രയേലും ചേർന്ന് ഫെബ്രുവരി 28ന് ഇറാനിൽ നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതായും റൂബിയോ വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇറാന്‍ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായുള്ള പ്രോജക്ട് ഫ്രീഡം എന്ന് പേരിട്ട സൈനിക ദൗത്യം താൽക്കാലികമായി നിർത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
അന്തിമ കരാറിന് രൂപം നൽകി ഒപ്പുവെക്കാൻ സാധിക്കുമോ എന്ന് വിലയിരുത്തുന്നതിനാണ് നടപടിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പല നിര്‍േദശങ്ങളും അംഗീകരിക്കാന്‍ അമേരിക്ക തയാറാവാതിരുന്നതോടെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇറാന്‍ സൂചന നല്‍കിയിരുന്നു.
അമേരിക്കയുമായി വീണ്ടുമൊരു സംഘട്ടനത്തിന് സാധ്യതയുണ്ടെന്നും അമേരിക്കയുടെ ഏത് മണ്ടത്തരങ്ങളേയും നേരിടാന്‍ തങ്ങള്‍ തയാറാണെന്നും ഇറാനിയന്‍ സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് ജാഫര്‍ അസാദി വ്യക്തമാക്കിയിരുന്നു.
ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധമാരംഭിച്ചേക്കുമെന്ന സാധ്യതകളെക്കുറിച്ച് ഇറാന്റെ ഫാര്‍സ് ന്യൂസ് ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് െചയ്തിരുന്നത്. ഇനി ഇറാനുമായി ശത്രുതയോ സൈനിക നടപടിയോ ഇല്ലെന്ന ട്രംപിന്റെ പ്രസ്താവന അവര്‍ തന്നെ സൃഷ്ടിച്ച കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ളതാണെന്നും നേരത്തേ ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയിലാണ് എപിക് ഫ്യൂറി അവസാനിപ്പിച്ചെന്ന് സ്റ്റേറ്റ് സെക്രട്ടറി തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.